മിസ്ഡ്‌കോള്‍ പ്രണയം വിദ്യാര്‍ഥിനിയെ എത്തിച്ചത് ലോഡ്ജുകളില്‍ ! പീഡിപ്പിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയും ചെയ്ത പ്രതി ഒടുവില്‍ പിടിയിലായതിങ്ങനെ…

മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട 20കാരി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അഞ്ചു വര്‍ഷത്തിനു ശേഷം പിടിയില്‍. കണ്ണൂര്‍ സ്വദേശി സാജനെയാണ് പോലീസ് പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2015 ജനുവരിയിലാണ്. മിസ്‌കോളിലൂടെ സാജന്‍ ഐടിഐ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടു. പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും, സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു.

ഇതോടെ യുവതിയെ വിവാഹം കഴിക്കാമെന്ന വ്യാജേന എറണാകുളത്തെത്തിച്ച് പല ലോഡ്ജുകളിലും മാറി മാറി താമസിപ്പിച്ച് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ ആഭരണങ്ങള്‍ കൈക്കലാക്കുകയും അവ വിറ്റ് മടങ്ങുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി എറണാകുളത്തുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്.

ഇതിനിടെ പ്രതിയെ തിരക്കി പോലീസ് കണ്ണൂരില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു കളഞ്ഞിരുന്നു.രണ്ട് വര്‍ഷമായി കണ്ണൂരില്‍ മറ്റൊരു വിവാഹം കഴിച്ച് ഒളിവില്‍ താമസിച്ചുവരികയായിരുന്നു ഇയാള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി പിടികൂടുകയായിരുന്നു. ഇയാള്‍ സമാനരീതിയില്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുന്നതിലേക്കായി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts