ചാത്തന്നൂർ: വിപണിയിൽ അഞ്ചു ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ വില്പനയ്ക്കെത്തിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. ഇരവിപുരം, വഞ്ചിക്കോവിൽ, ശ്രീനഗർ 73, മേലച്ചുവിള തൊണ്ടിലിൽ വീട്ടിൽ ദീപു(38)വിനെയാണ് കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് ടീമും ഇരവിപുരം പോലീസും ചേർന്നു പിടികൂടിയത്.
കഴിഞ്ഞ20ന് കൊല്ലം സിറ്റി ഡാൻസാഫ് ടീമും ഇരവിപുരം പോലീസും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് ഒന്നാം പ്രതിയായ ആദർശിന്റെ വഞ്ചിക്കോവിലിലുള്ള വീട്ടിലും രണ്ട് കാറുകളിലും നിന്നായി വിപണിയിൽ അഞ്ചു ലക്ഷം രൂപയോളം വില വരുന്ന 66 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തിനുശേഷം ദീപു ഒളിവിലായിരുന്നു. ഇയാൾ സമാനകേസുകളിൽ അറസ്റ്റിലായ ആളാണ്.
ഇയാൾ വീണ്ടും കച്ചവടം തുടങ്ങിയതായി യോദ്ധാവ് ആപ്ലിക്കേഷനിലൂടെ സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള ഇരവിപുരം പോലീസും എസ്ഐ രഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
