മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി റഷ്യ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വെടിനിർത്തലിനായി ഒന്നര വർഷം മുന്പ് മുന്നോട്ടുവച്ച വ്യവസ്ഥകളിൽ റഷ്യ മാറ്റം വരുത്തിയിട്ടില്ലെന്ന് വർഷാവസാന ചോദ്യോത്തര-വാർത്താസമ്മേളന പരിപാടിയിൽ പുടിൻ വ്യക്തമാക്കി.
യുദ്ധം നിർത്താൻ യുക്രെയ്ൻ സന്നദ്ധമല്ലെന്നും പുടിൻ അഭിപ്രായപ്പെട്ടു. എന്നാൽ, ചർച്ചയ്ക്കുള്ള സന്നദ്ധത യുക്രെയ്ൻ കാട്ടുന്നുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ താൻ മുന്നോട്ടുവച്ച വ്യവസ്ഥകൾ പ്രകാരം യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോണറ്റ്സ്ക്, ലുഹാൻസ്ക്, സാപ്പോറിഷ്യ, ഖേർസൺ എന്നീ പ്രദേശങ്ങളിൽനിന്നു യുക്രെയ്ൻ സേന പിന്മാറണമെന്നാണു പുടിൻ അന്ന് ആവശ്യപ്പെട്ടത്. ഈ നാലു പ്രദേശങ്ങളും റഷ്യയോടു കൂട്ടിച്ചേർത്തതായി പുടിൻ അവകാശപ്പെടുന്നുണ്ടെങ്കിലും റഷ്യൻ സേനയ്ക്ക് ഇവിടെ പൂർണ നിയന്ത്രണമില്ല.
അമേരിക്കയിലെ ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയിൽ ചർച്ചകൾ നടന്നുവരുന്നതിനിടെയാണു പുടിൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 2001 മുതൽ എല്ലാ വർഷാവസാനത്തിലും പുടിൻ നടത്തുന്ന ചോദ്യത്തോര പരിപാടി മണിക്കൂറുകൾ നീളുന്നതാണ്. ഇത്തവണ 26 ലക്ഷം ചോദ്യങ്ങളാണു പുടിനു ലഭിച്ചിരിക്കുന്നതെന്ന് ക്രെംലിൻ അറിയിച്ചു.
