അച്ഛന്‍ ഒരിക്കലും അത് ഗൗരവമായെടുത്തില്ല, അദ്ദേഹം ഒരിക്കലും എന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല, ദളിതനായിരുന്നെങ്കിലും ഭര്‍ത്താവിനോട് അദേഹത്തിന് വെറുപ്പില്ല, മാറേണ്ടത് മനോഭാവം, ബിജെപി എംഎല്‍എയുടെ മകള്‍ പറയുന്നത്

സാക്ഷി മിശ്രയും അജിതേഷും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. പിതാവില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ഇവര്‍ പലയിടങ്ങളിലായി ഒളിച്ചു താമസിക്കുകയാണ്.ദമ്പതികള്‍ എവിടെയാണ് കഴിയുന്നതെന്ന് അറിയില്ലെന്ന് പൊലീസ് പറയുമ്പോഴും അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പല ചാനലുകളും ഇരുവരുടേയും അഭിമുഖം നല്‍കുകയും ചെയ്തിരുന്നു

ഇതൊരു പ്രണയ കഥമാത്രമല്ലെന്നാണ് ചാനലുകളിലൂടെ സാക്ഷി പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനപ്പുറം ഓരോ ഇന്ത്യന്‍ സ്ത്രീയും കുട്ടിക്കാലം മുതല്‍ വീടുകളില്‍ ദിനംപ്രതി നേരിടുന്ന വിവേചനത്തിന്റെയും അനീതിയുടെയും അനുഭവ സാക്ഷ്യങ്ങളാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നുവെച്ചത്.

ആജ് തക് അഭിമുഖത്തില്‍ പിതാവിനോട് എന്തെങ്കിലും പറയാനാഗ്രഹിക്കുന്നുണ്ടോയെന്ന് അവതാരകര്‍ സാക്ഷിയോട് ചോദിച്ചപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞത് ദളിത് യുവാവുമായുളള ബന്ധത്തില്‍ പിതാവിനുള്ള എതിര്‍പ്പിനെക്കുറിച്ചായിരുന്നില്ല, മറിച്ച് കുടുംബത്തില്‍ പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന നിയന്ത്രണങ്ങളെ കുറിച്ചായിരുന്നു.

എനിക്ക് പഠിക്കണമായിരുന്നു, പല സ്വപ്നങ്ങളുമുണ്ടായിരുന്നു.’ . പുറത്ത് പോയി ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ പിതാവിനൊപ്പം അദ്ദേഹത്തിന്റെ ഓഫീസില്‍ സഹോദരന്‍ വിക്കി സഹായിക്കുന്നതുപോലെ സഹായിയായി നിന്നോട്ടേയെന്നും ചോദിച്ചിരുന്നു . ‘പക്ഷേ അച്ഛന്‍ ഒരിക്കലും അത് ഗൗരവമായെടുത്തില്ല. അദ്ദേഹം ഒരിക്കലും എന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.’ അവര്‍ പറഞ്ഞു. എന്നാല്‍ വിക്കിക്ക് അവനിഷ്ടപ്പെട്ടതെല്ലാം ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നെന്നും സാക്ഷി പറയുന്നു.

ഇഷ്ടപ്പെട്ട വിഷയം പഠിക്കാനായി തെരഞ്ഞെടുക്കാനും അനുവദിച്ചില്ലെന്ന് സാക്ഷി പറയുന്നു. വലിയ നിയന്ത്രണമുള്ള, മൊബൈല്‍ ഫോണുകള്‍ അനുവദിക്കാത്ത ഒരു കോളജില്‍ മാസ് കമ്മ്യൂണിക്കേഷന്‍സ് ചെയ്യാനാണ് തന്നെ വിട്ടതെന്നും സാക്ഷി പറയുന്നു.

Related posts