മറയൂർ: പതിനേഴു വർഷംകൊണ്ട് മറയൂർ ചന്ദനക്കാടുകളിൽനിന്നും മലപ്പുറം സ്വദേശി കുഞ്ഞാപ്പു എന്ന ഷൊഹൈബും (36) സംഘവും കടത്തിയത് 15 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടികൾ. ബുധനാഴ്ച പുലർച്ചെ മലപ്പുറത്തുനിന്നും മറയൂർ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടിയ ഷൊഹൈബിനെ ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനം കടത്തിയത് ഷൊഹൈബിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് റെയ്ഞ്ച് ഓഫീസർ ജോബ് ജെ.നര്യാംപറന്പിൽ പറഞ്ഞു.
ഒരുവർഷം 3000-ലധികം കിലോഗ്രാം ചന്ദനം മറയൂരിൽനിന്നും ഷൊഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം കടത്തിയിരുന്നു. മുന്പ് ഒരിക്കൽമാത്രമേ സംഘം പിടിയിലായിട്ടുള്ളൂ. 2012-ൽ നിലന്പൂർ ചെക്ക് പോസ്റ്റിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 2000 കിലോഗ്രാം ചന്ദനം പിടികൂടിയിരുന്നു. സംഘത്തിലെ ഗഫൂർ എന്നയാളാണ് അന്നു പിടിയിലായത്. ഒരിക്കൽപോലും ഷൊഹൈബിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
രാത്രി അടിമാലിയിൽ എത്തി മുറിയെടുക്കുന്ന ഷൊഹൈബ് സംഘാംഗങ്ങളായ കാന്തല്ലൂർ പെരടിപള്ളം സ്വദേശിക്കും മൂന്നാർ സ്വദേശിക്കും അറകളുള്ള ആഡംബര കാർ കൈമാറും. ഇവർ മാട്ടുപ്പെട്ടി മേഖലകളിൽ ശേഖരിച്ചുവച്ചിരിക്കുന്ന ചന്ദനം വാഹനങ്ങളുടെ രഹസ്യ അറകളിൽ അടുക്കി സുരക്ഷിതമാക്കി കാർ കഴുകി തിരിച്ചു ഷൊഹൈബിന് എത്തിച്ചുനൽകും.
ചെറിയ കഷണം ചന്ദനത്തിന് 2200 മുതൽ 3000 രൂപവരെ നൽകും.
മലപ്പുറം മോങ്ങത്ത് എത്തിക്കുന്ന ചന്ദനം ഷൊഹൈബിന്റെ ഉടമസ്ഥതയിലുള്ള തുണിക്കടയ്ക്ക് സമീപമുള്ള ഗോഡൗണിൽ എത്തിക്കും. മുൻപ് വാളറയിൽ ചന്ദനകടത്തിന് പിടിക്കപ്പെട്ട കാസർഗോഡ് സ്വദേശി മധുസൂദനനാണ് ഇവിടെ ചന്ദനം പരിശോധിച്ച് വില നിശ്ചയിക്കുന്നത്. ഇവിടെ നിന്നും പഴയ ടയർ കയറ്റുന്ന തമിഴ്നാട് നാഷണൽ പെർമിറ്റ് ലോറിയിൽ രഹസ്യമായി കയറ്റി അന്യസംസ്ഥാനത്തുള്ള ചന്ദന ഫാക്ടറിയിൽ എത്തിക്കും.
ഒരു കിലോഗ്രാം ചന്ദനം ഇവിടെ എത്തിച്ചുനൽകുന്പോൾ എല്ലാ ചെലവും കഴിഞ്ഞ് 800 രൂപയെങ്കിലും തനിക്ക് കിട്ടുമെന്ന് ഷൊഹൈബ് മൊഴി നല്കി. മറയൂരിൽനിന്നു മാത്രമല്ല സേലം, തെങ്കാശി, അട്ടപ്പാടി മേഖലകളിൽനിന്നും ചന്ദനം കടത്തിയിട്ടുണ്ട്. ഷൊഹൈബിന്റെ സംഘത്തിലെ മൂന്നു പ്രധാനികളെകൂടി പിടികൂടാനുണ്ട്.
ഷൊഹൈബിനെ ഇന്നലെ രാവിലെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. കോടതിയിൽ അപേക്ഷ സമർപ്പിച്ച് നാളെ കസ്റ്റഡിയിൽ വാങ്ങുവാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഞായറാഴ്ച മലപ്പുറം മോങ്ങത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തും.
ചന്ദനം കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങളിൽ ഒന്ന് (എസ് എക്സ് വി) ചന്ദനവുമായി വാളറയിൽ പിടികൂടിയിരുന്നു. ബാക്കി വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുമെന്ന് റെയ്ഞ്ച് ഓഫിസർ ജോബ് പറഞ്ഞു. നിരവധി ആഡംബര കാറുകളിൽ വിദഗ്ധമായി രഹസ്യ അറകൾ ഉണ്ടാക്കിയാണ് ചന്ദനം കടത്തിയിരുന്നത്.