ഇദ്ദേഹമാണ് യഥാര്‍ത്ഥ പോലീസ്! ഗുണ്ടാ ബിനുവിനെയും സംഘത്തെയും കുടുക്കിയ ഡെപ്യൂട്ടി കമ്മീഷണര്‍ സര്‍വേശ് വേലുവിന് അഭിനന്ദന പ്രവാഹം; സൂപ്പര്‍ ഹീറോ എന്ന് വിശേഷിപ്പിച്ച് സിനിമാതാരങ്ങളും

നാല് വര്‍ഷമായി തെളിയിക്കാന്‍ കഴിയാതെ കിടന്ന കൊലപാതക കേസ് തെളിയിച്ചതാണ് സര്‍വേഷിനെ ജനങ്ങള്‍ക്കിടയില്‍ താരമാക്കിയത്. മലയാളിയായ ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ ക്രിമിനലുകളെ വിദഗ്ധമായി കുടുക്കിയ അമ്പാട്ടൂര്‍ ഡപ്യൂട്ടി കമ്മിഷണര്‍ സര്‍വേശ് വേലു ആണ് തമിഴകത്തെ ഇപ്പോഴത്തെ ഹീറോ. സര്‍വേഷിനെ അഭിനന്ദിച്ച് സിനിമാ താരങ്ങള്‍ അടക്കം രംഗത്തുവന്നിട്ടുണ്ട്.

മെക്കാനിക്കല്‍ എന്‍ജിനീയറായ സര്‍വേശ് സ്വന്തം ആഗ്രഹ പ്രകാരമാണ് പോലീസില്‍ ചേര്‍ന്നത്. 4 വര്‍ഷമായി തെളിയിക്കാന്‍ കഴിയാതെ കിടന്ന കൊലപാതക കേസ് തെളിയിച്ചതാണ് സര്‍വേശിനെ ജനങ്ങള്‍ക്കിടയില്‍ താരമാക്കിയത്. 2013 ല്‍ ആയിരുന്നു മങ്കാടിലെ ഒരു വീട്ടില്‍ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസ് തെളിയിക്കാന്‍ പോലീസിന് സാധിച്ചില്ല. ഒടുവില്‍ സര്‍വേശ് മങ്കാട് കൊലപാതക കേസിന്റെ ചുമതല ഏറ്റെടുക്കുകയും തെളിയിക്കുകയും ചെയ്തു. എല്ലാവരും സുരക്ഷിതമായും സന്തോഷമായും ജീവിക്കുന്നതിനുളള സാഹചര്യം ഒരുക്കുകയാണ് തന്റെ ആഗ്രഹമെന്നാണ് സര്‍വേശ് പറയുന്നത്.

ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്രിമിനലുകള്‍ എത്തുന്ന വിവരം ലഭിച്ച ഉടന്‍ കമ്മീഷണര്‍ എ.കെ.വിശ്വനാഥനെ സര്‍വേശ് അറിയിച്ചതാണ് വലിയൊരു ക്രിമിനല്‍ സംഘത്തെ ഒറ്റ രാത്രി കൊണ്ട് കുടുക്കാന്‍ സഹായിച്ചത്. സര്‍വേശിന്റെ സമയോചിതമായ പ്രവര്‍ത്തിയെ സിനിമാ താരങ്ങളായ വിശാല്‍, സിദ്ധാര്‍ത്ഥ്, കരുണാകരന്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ അഭിനന്ദിക്കുകയും ചെയ്തു.

നല്ലൊരു പൊലീസ് സിനിമയെപ്പോലെയായിരുന്നു ചെന്നൈ പൊലീസിന്റെ ഓപ്പറേഷന്‍ എന്നും ഈ ഓപ്പറേഷന് പിന്നില്‍ പ്രവര്‍ത്തിച്ച ഡിസിപി അമ്പാട്ടൂര്‍ സര്‍വേശിന്റെ ടീമിനെ അഭിനന്ദിക്കുന്നുവെന്നാണ് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്. ശരിയായ സമയത്ത് നടത്തിയ ഓപ്പറേഷനിലൂടെ ഗുണ്ടകളെ പിടികൂടിയ ഇവരാണ് യഥാര്‍ത്ഥ ഹീറോകള്‍ എന്നായിരുന്നു നടന്‍ കരുണാകരന്‍ പറഞ്ഞത്. ഓപ്പറേഷന് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് സല്യൂട്ട് ചെയ്യുന്നതായും കരുണാകരന്റെ ട്വീറ്റ്.

Related posts