സ്‌കൂള്‍ സമയത്ത് വിദ്യാര്‍ത്ഥികളെ പോലും ഇരയാക്കി തട്ടിപ്പുകാര്‍! പ്രവര്‍ത്തി സമയത്ത് സ്‌കൂളിലെത്തി കുട്ടിയോട് കള്ളം പറഞ്ഞ് കമ്മല്‍ ഊരി വാങ്ങി; സിസിടിവിയിലെ സ്ത്രീയെ അന്വേഷിച്ച് പോലീസ്

റോഡിലൂടെ ഒറ്റയ്ക്ക് നടന്നു പോവുമ്പോള്‍ മാല പറിക്കുന്നതും വീട്ടിലെത്തി വീട്ടമ്മയുടെ മാല പൊട്ടിക്കുന്നതുമെല്ലാം പൊതുവെ കേട്ടിട്ടുള്ള സംഭവങ്ങളാണ്. എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തി സമയത്ത് സ്‌കൂളിലെത്തി കുട്ടിയോട് കള്ളം പറഞ്ഞ് കമ്മല്‍ ഊരി വാങ്ങുക എന്ന തട്ടിപ്പ് ഇതുവരെ ആരും ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല.

കാട്ടാക്കാടയിലാണ് ഈ പുതിയ തട്ടിപ്പ് അരങ്ങേറിയത്. പ്രവൃത്തിസമയത്തു സ്‌കൂളില്‍ കടന്ന അജ്ഞാത സ്ത്രീ മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങി മുങ്ങി. പൂവച്ചല്‍ സര്‍ക്കാര്‍ യുപി സ്‌കൂളിലാണു സംഭവം. അതേസമയം, അഞ്ചുകിലോമീറ്റര്‍ അകലെയുള്ള വീരണകാവിലെ സ്‌കൂളിലും സമാനമായി കമ്മല്‍ ഊരിവാങ്ങാന്‍ ശ്രമമുണ്ടായെങ്കിലും പരാജയപ്പെട്ടു.

ചൊവ്വാഴ്ച പത്തരയോടെ പൂവച്ചല്‍ സ്‌കൂളിലെത്തിയ സ്ത്രീ വിദ്യാര്‍ഥിനിയോട് അമ്മ പറഞ്ഞയച്ചതാണെന്നു പറഞ്ഞു കമ്മല്‍ ഊരിവാങ്ങുകയായിരുന്നു. കുട്ടി വീട്ടിലെത്തിയപ്പോള്‍ കമ്മല്‍ എവിടെയെന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചതോടെയാണു തട്ടിപ്പ് പുറത്തായത്. ഇന്റര്‍വെല്ലിനു പുറത്തിറങ്ങിയ കുട്ടിയോട് , അമ്മ തൊട്ടടുത്തുള്ള ധനകാര്യ സ്ഥാപനത്തില്‍ നില്‍ക്കുന്നുണ്ടെന്നും പണയം വയ്ക്കാന്‍ കമ്മല്‍ നല്‍കാന്‍ പറഞ്ഞുവെന്നും സ്ത്രീ പറയുകയായിരുന്നു. കുട്ടിക്ക് ഇവരെ മുന്‍പരിചയമില്ല. സംഭവം അധ്യാപകരുടെ ശ്രദ്ധയില്‍പെട്ടുമില്ല.

രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കി. സ്‌കൂളിലെ സിസിടിവിയില്‍ 10.36നു സ്‌കൂളിലേക്കു ചുവന്ന സാരി ധരിച്ച സ്ത്രീ പ്രവേശിക്കുന്നതും 11.15നു സ്‌കൂളില്‍നിന്നു പുറത്തേക്കു പോകുന്നന്നതിന്റെയും ദൃശ്യം പോലീസിനു ലഭിച്ചു. കൂറ്റന്‍ മതിലും സുരക്ഷാ ജീവനക്കാരനുമൊക്കെയുള്ള സ്‌കൂളില്‍ പുറത്തുനിന്നൊരാള്‍ പ്രവേശിച്ചു കുട്ടിയോട് ഇടപഴകിയത് ആരുടെയും ശ്രദ്ധയില്‍പെടാത്തതു രക്ഷിതാക്കളില്‍ അസ്വസ്ഥതയുണ്ടാക്കിയിരിക്കുകയാണ്.

Related posts