ചെറുതോണി: അഞ്ച് വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 44കാരന് 24 വർഷം കഠിനതടവും 2,20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ (പോക്സോ) കോടതി ജഡ്ജി ഡി.എസ്. നോബൽ ആണ് ശിക്ഷ വിധിച്ചത്. വാഗമൺ പശുപ്പാറ സ്വദേശി രാജേഷിനെയാണ് ശിക്ഷിച്ചത്. 2024ലാണ് കേസിനാസ്പദമായ സംഭവം.
കൊളുന്ത് നുള്ളാൻപോയ കുട്ടിയുടെ അമ്മ പനിയായിരുന്ന കുട്ടിയെ പ്രതിയുടെ മകളെ നോക്കാൻ ഏല്പിച്ചു. പിന്നീട് പ്രതിയും ഭാര്യയും കുട്ടിയുടെ അമ്മയും മറ്റ് പണിക്കാരും ചേർന്ന് കൊളുന്ത് നുള്ളാൻ പോയി.
പ്രതിയുടെ മകൾ ഉറങ്ങിയപ്പോൾ വീട്ടിലെത്തിയ പ്രതി കുട്ടിയോട് അതിക്രമം നടത്തുകയുമായിരുന്നു. പിന്നീട് കുട്ടിയിൽനിന്ന് വിവരമറിഞ്ഞ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പിഴ ഒടുക്കാത്തപക്ഷം 10 മാസം അധിക തടവുകൂടി അനുഭവിക്കണം. പിഴ അടയ്ക്കുന്ന പക്ഷം തുക കുട്ടിക്ക് നൽകുവാനും കോടതി വിധിച്ചു.
കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് കോടതി ശിപാർശ ചെയ്തു.
വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും.പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.
