ദുരൂഹത! തൃശ്ശൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടി മണാലിയില്‍ കൊല്ലപ്പെട്ടു? പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും കണ്ടെടുത്തു

Shifa

തൃശ്ശൂര്‍: വലിയാലുക്കല്‍ അബ്ദുള്‍ നിസാറിന്റെയും ഷര്‍മ്മിളയുടെയും മകള്‍ ഷിഫ മണാലിയില്‍വച്ച് കൊല്ലപ്പെട്ടുവെന്ന് വിവരം. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും മണാലായിലെ ബഹാങിലെ ബീസ് നദിക്കരയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തി. ഈ സ്ഥലത്ത് ജനവരി 29 ന് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തൃശ്ശൂര്‍ സ്വദേശിനിയുടേതാകാം എന്ന നിഗമനത്തിലാണ് പോലീസ്.

ജോലിയുടെ ഭാഗമായി ഷിഫ കൊച്ചി, മുബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇവന്റ് മാനേജ്‌മെന്റ് വിദഗ്ദ്ധയായാണ് ഷിഫ. ഡല്‍ഹിയില്‍ നിന്നും തിരിച്ചുവരുന്നതിനിടെ മണാലി സന്ദര്‍ശിച്ച പെണ്‍കുട്ടിയെ അവിടെ നിന്നും കാണാതായെന്ന് പിതാവ് പറയുന്നു.

തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള മൃതദേഹം സംസ്കരിക്കുന്നതിനുമുമ്പ് ഫോറന്‍സിക് പരിശോധനയ്ക്കും ഡി.എന്‍.എ പ്രൊഫൈലിങ്ങിനും വിധേയമാക്കിയിരുന്നു. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമെ മരണ വിവരം സംബന്ധിച്ച സ്ഥിരീകരണം നല്‍കാന്‍ കഴിയൂവെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുശേഷം വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും ലഭിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോലീസ് കരുതുന്നത്.

ജനുവരി 7ന് പെണ്‍കുട്ടി മണാലിയില്‍ നിന്നും അവസാനമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പിതാവ് പറയുന്നു. ജനുവരി 15ന് വീട്ടിലേക്കെത്താമെന്ന് അറിയിച്ചിരുന്നു. ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ മറ്റുപല നമ്പറുകളില്‍ നിന്നും ഷിഫ ബന്ധപ്പെട്ടിരുന്നവെന്നും പിതാവ് പറഞ്ഞു. എന്നാല്‍ ജനുവരി 15ന് ഷിഫ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ഇതോടെ ചെന്നൈയിലുള്ള ബന്ധുക്കള്‍ മുഖേന അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

Related posts