ബംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന പരാമർശം നടത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു ബിജെപി പരാതി നൽകി. ചാമരാജനഗരയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധനചെയ്തു സംസാരിക്കുന്പോഴായിരുന്നു യതീന്ദ്രയുടെ വിവാദ പരാമർശം.
കഴിഞ്ഞ 10 വർഷമായി ബിജെപി എങ്ങനെയാണു ഭരിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ഗുണ്ടയും ഒരു റൗഡിയുമാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കെതിരേ വംശഹത്യ നടത്തിയ കുറ്റമടക്കം അദ്ദേഹത്തിനെതിരായുണ്ട്.
അങ്ങനെയുള്ള ഒരാളെ അരികിലിരുത്തി രാഷ്ട്രീയം കൈകാര്യം ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി – എന്നിങ്ങനെയായിരുന്നു യതീന്ദ്രയുടെ വാക്കുകൾ. ആഭ്യന്തര മന്ത്രിക്കെതിരായ വിദ്വേഷ പ്രസംഗത്തിന് യതീന്ദ്രയ്ക്കെതിരേ എഫ്ഐആർ ഫയൽ ചെയ്യണമെന്നു ബിജെപി പോലീസിനോട് ആവശ്യപ്പെട്ടു.