വസുന്ധരാ ദാസിനെ നടുറോഡില്‍ അപമാനിച്ച ക്യാബ് ഡ്രൈവറെ പോലീസ് തിരയുന്നു ! ഗായികയും നടിയുമായ വസുന്ധരയോട് ഇയാള്‍ ചെയ്തത്…

ഗായികയും നടിയുമായ വസുന്ധരാ ദാസിനെ നടുറോഡില്‍ അപമാനിച്ച ക്യാബ് ഡ്രൈവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം.ബംഗളുരുവിലെ മല്ലേശ്വരത്തെ ഭാഷ്യം സര്‍ക്കിളില്‍ ഗ്രീന്‍ സിഗ്‌നല്‍ കാത്തു കിടക്കുകയായിരുന്നു വസുന്ധരാ ദാസിന്റെ കാര്‍. ഇവരുടെ ഇടതു വശത്തായി മറ്റൊരു കാറും സിഗ്‌നല്‍ തെളിയാന്‍ കാത്തുകിടന്നിരുന്നു.

വസുന്ധരയ്ക്കു നേരെയും സമീപമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ക്ക് വലതുവശത്തേക്കുമായിരുന്നു പോകേണ്ടിയിരുന്നത്. പച്ച തെളിഞ്ഞപ്പോള്‍ വസുന്ധര കാര്‍ മുന്നോട്ടെടുത്തു. സമീപത്തെ കാറിനു വലതു വശത്തേക്കു തിരിയാനായില്ല. ഇതോടെ ക്ഷുഭിതനായ അയാള്‍ തന്നെ കിലോമീറ്ററുകളോളം പിന്തുടര്‍ന്നെന്നു വസുന്ധര പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കാറിലിരുന്നു കൊണ്ടു തന്നെ അയാള്‍ തന്നെ അസഭ്യം പറയുകയും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

മല്ലേശ്വരം 18 ക്രോസ് റോഡിലെത്തിയപ്പോള്‍ ചുവപ്പ് സിഗ്‌നല്‍ കണ്ടതിനെത്തുടര്‍ന്ന് ഇരു കാറുകളും നിര്‍ത്തി. ക്യാബ് ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങി തനിക്കെതിരെ കേട്ടാലറക്കുന്ന വാക്കുകള്‍ പ്രയോഗിക്കുകയും ലൈംഗിക ചുവയുള്ള ഭാഷകള്‍ ഉപയോഗിക്കുകയും ചെയ്‌തെന്നു ഗായിക പറഞ്ഞു. പച്ച സിഗ്‌നല്‍ തെളിഞ്ഞതോടെ താന്‍ കാര്‍ മുന്നോട്ടെടുത്തു. എന്നാല്‍ വിടാന്‍ ഭാവമില്ലാതെ അയാള്‍ തന്നെ പിന്തുടര്‍ന്നു. 13 ക്രോസ് റോഡ് വരെ അയാള്‍ പിന്നാലെ വന്നു. സ്ഥലത്ത് ആളുകള്‍ കൂടിയതോടെ അയാള്‍ വണ്ടിയോടിച്ചു സ്ഥലം വിടുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

Related posts