പരവൂർ: കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രവർത്തന മികവുമായി ദക്ഷിണ റെയിൽവേ. 2025-26 സാമ്പത്തിക വർഷത്തിൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിലും സമയനിഷ്ഠ പാലിക്കുന്നതിലും റെക്കോർഡ് നേട്ടമാണ് സോൺ കൈവരിച്ചത്. പുതിയ ട്രെയിനുകൾ അനുവദിച്ചതിനൊപ്പം നിലവിലുള്ള സർവീസുകളുടെ വേഗം വർധിപ്പിച്ചതും യാത്രക്കാർക്ക് വലിയ ആശ്വാസമായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 28 ജോഡി പുതിയ ട്രെയിനുകളാണ് ദക്ഷിണ റെയിൽവേ ആരംഭിച്ചത്. ഇതിൽ ബംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസും പത്ത് ജോഡി അമൃത് ഭാരത് എക്സ്പ്രസുകളും ഉൾപ്പെടുന്നു. ഉത്തരേന്ത്യൻ നഗരങ്ങളിലേയ്ക്കും കിഴക്കൻ സംസ്ഥാനങ്ങളിലേക്കും കുറഞ്ഞ ചെലവിൽ അതിവേഗ യാത്ര സാധ്യമാക്കാൻ അമൃത് ഭാരത് സർവീസുകൾ സഹായിച്ചു. തിരുവനന്തപുരം നോർത്ത്-കൊച്ചുവേളി-മംഗളൂരു ജംഗ്ഷൻ റൂട്ടിൽ അനുവദിച്ച അന്ത്യോദയ പ്രതിവാര എക്സ്പ്രസും ഏഴ് ജോഡി മെമു സർവീസുകളും സാധാരണക്കാരായ യാത്രക്കാർക്ക് വലിയ പ്രയോജനമായി.
വേഗവും സമയനിഷ്ഠയും
പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി 98 ട്രെയിനുകളുടെ വേഗത റെയിൽവേ വർധിപ്പിച്ചു. ഇതോടെ വിവിധ റൂട്ടുകളിലെ യാത്രാസമയം ഗണ്യമായി കുറഞ്ഞു. കൂടാതെ 246 പുതിയ സ്റ്റോപ്പുകൾ വിവിധ സ്റ്റേഷനുകളിൽ അനുവദിച്ചത് ഗ്രാമീണ മേഖലയിലുള്ളവർക്കും ചെറുകിട പട്ടണങ്ങളിലുള്ളവർക്കും റെയിൽവേ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിച്ചു.
സമയനിഷ്ഠയുടെ കാര്യത്തിൽ ഇന്ത്യൻ റെയിൽവേയിലെ മറ്റ് സോണുകളെ പിന്നിലാക്കി ദക്ഷിണ റെയിൽവേ ഒന്നാം സ്ഥാനം നിലനിർത്തി. മെയിൽ/എക്സ്പ്രസ്, സബർബൻ സർവീസുകൾ ഉൾപ്പെടെ 93.22 ശതമാനം സമയനിഷ്ഠയാണ് സോൺ രേഖപ്പെടുത്തിയത്. വെസ്റ്റേൺ റെയിൽവേയും നോർത്ത് വെസ്റ്റേൺ റെയിൽവേയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വിവിധയിടങ്ങളിൽ റെയിൽവേ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിട്ടും മികച്ച സമയക്രമം പാലിക്കാൻ സാധിച്ചത് വലിയ നേട്ടമായാണ് റെയിൽവേ കണക്കാക്കുന്നത്.
