വാഷിംഗ്ടൺ ഡിസി: ഇറാനെ ആക്രമിക്കുന്നതിനു സഹായം നല്കാതിരുന്ന സഖ്യകക്ഷികൾക്ക് ഉചിതമായ ശിക്ഷ നല്കുന്നതിനെക്കുറിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. സ്പെയിനിനെ നാറ്റോ സൈനികസഖ്യത്തിൽനിന്നു പുറത്താക്കുക, ഫാക്ലാൻഡ് ദ്വീപുകളിലെ ബ്രിട്ടീഷ് ഉടമസ്ഥത നിരാകരിക്കുക എന്നീ കാര്യങ്ങൾ ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറേനിയൻ യുദ്ധത്തിൽ സഖ്യകക്ഷികളുടെ പ്രതികരണങ്ങളിൽ നിരാശ പ്രകടിപ്പിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ തയാറാക്കിയ ഇ-മെയിൽ കുറിപ്പിലാണ് ഈ നയംമാറ്റങ്ങൾ പരാമർശിക്കുന്നത്.
ഇറാനെ ആക്രമിക്കാനായി അമേരിക്കൻ സേനയ്ക്ക് സ്പാനിഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് അവിടുത്തെ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് നിലപാട് എടുത്തിരുന്നു. അതേസമയം, സ്പെയിനിനെ നാറ്റോയിൽനിന്നു പുറത്താക്കാനുള്ള അമേരിക്കൻ നീക്കം ഫലപ്രദമായേക്കില്ല. അംഗരാജ്യങ്ങളെ നാറ്റോയിൽനിന്നു പുറത്താക്കാൻ നിയമപരമായി വകുപ്പില്ലെന്നാണു ചില വൃത്തങ്ങൾ സൂചിപ്പിച്ചത്.
തെക്കൻ അറ്റ്ലാന്റിക്കിൽ അർജന്റീന അവകാശവാദം ഉന്നയിക്കുന്ന ഫാക്ലാൻഡ് ദ്വീപുകളുടെ ഉടമസ്ഥത ബ്രിട്ടനാണെന്ന നയം മാറ്റുന്നതിനെക്കുറിച്ചും ട്രംപ് ഭരണകൂടം ആലോചിക്കുന്നു. 1982ൽ ദ്വീപിനുവേണ്ടിയുള്ള യുദ്ധത്തിൽ ബ്രിട്ടനോട് അർജന്റീന തോറ്റിരുന്നു. അർജന്റീനയിൽ നിലവിൽ ട്രംപിന്റെ സുഹൃത്തായ ഹാവിയർ മിലേയാണ് പ്രസിഡന്റ്.
യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് തുറക്കാൻ ബ്രിട്ടനടക്കമുള്ള നാറ്റോ രാജ്യങ്ങൾ സഹായിക്കാതിരുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് കടുത്ത അതൃപ്തിയുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഭീരുവാണെന്നുവരെ ട്രംപ് അധിക്ഷേപിച്ചിരുന്നു.
അതേസമയം, ഇറാനെതിരായ അമേരിക്കയുടെ നാവിക ഉപരോധത്തെ സഹായിക്കുന്നത് യുദ്ധത്തിൽ പങ്കാളിയാകുന്നതിനു തുല്യമാണെന്നാണ് ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നിലപാട്. അമേരിക്ക നാറ്റോ അംഗത്വം ഉപേക്ഷിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. 76 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയാണു നാറ്റോ നേരിടുന്നതെന്നു വിലയിരുത്തപ്പെടുന്നു. യൂറോപ്യൻ രാജ്യങ്ങൾ ആക്രമിക്കപ്പെട്ടാൽ അമേരിക്ക പ്രതികരിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടായേക്കാം.
