തിരുവനന്തപുരം: ആറു വർഷത്തിൽ ഒരിക്കൽ നടക്കുന്ന 56 ദിവസം നീണ്ടുനിന്ന മുറജപത്തിനു സമാപനമായി. ലക്ഷദീപവും പൊന്നും ശീവേലിയും മകര സംക്രമദിനമായ നാളെ നടക്കും.
ശ്രീപദ്മനാഭ സ്വാമിക്കു മുന്നിൽ ലക്ഷം ദീപങ്ങൾ നാളെ തിരിതെളിയും. ക്ഷേത്രത്തിൽ ലക്ഷദീപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിനുള്ളിലും പുറത്തും വൈദ്യുത ദീപങ്ങൾ പരീക്ഷണാടിസ്ഥാനം ഇന്നലെ തെളിച്ചു.
ലക്ഷദീപം കഴിഞ്ഞാൽ ആചാരപരമായി രാജാവ് ഒരു ആനയെ നടയ്ക്കിരുത്തണം. കഴിഞ്ഞ തവണ ആനയെ എത്തിക്കാൻ കഴിയാത്തതിനാൽ പ്രതീകാത്മകമായി ചെറിയ സ്വർണ ആനയെ നടയ്ക്കുവച്ചു. ഇക്കുറിയും കഴിഞ്ഞ തവണത്തേതു പോലെ നടക്കും.
ക്ഷേത്രത്തിനുള്ളിൽ 140 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളം, വൈദ്യസൗകര്യം, അഗ്നിരക്ഷാസേന എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ലക്ഷദീപം തൊഴാനെത്തുന്ന ഭക്തർക്കു കർശനനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഓണ്‍ലൈനായി പാസെടുത്തവർ വൈകുന്നേരം 4.30 നും 6.30നും ഇടയിൽ ക്ഷേത്രത്തിൽ പ്രവേശിക്കണം. രാത്രി 8.30നാണു ലക്ഷദീപത്തിന്റെ ഭാഗമായ പൊന്നുംശീവേലി. പാസിന്റെ പ്രിന്റ് ഒൗട്ടും ആധാർ കാർഡും കൈയിൽ കരുതണം. ബാഗ്, കുട, കാമറ, ഹെഡ്ഫോണ്, റിമോട്ട് കീ, സ്മാർട്ട് വാച്ച്, മൊബൈൽ ഫോണ്‍ തുടങ്ങിയ ഉപകരണങ്ങൾ അനുവദിക്കില്ല.
