സ്ത്രീധനം നല്‍കാന്‍ പിതാവിന്റെ കൈയില്‍ പണമില്ലാത്തിനാല്‍ കുറിപ്പ് എഴുതിവെച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പണമില്ലാതെ അച്ഛന്‍ എങ്ങനെ എന്നെ കല്യാണം കഴിച്ചയക്കും? അച്ഛനെന്നോട് പൊറുക്കണം ഞാന്‍ പോകുകയാണ്’ സ്ത്രീധനം നല്‍കാന്‍ പിതാവിന്റെ കയ്യില്‍ പണമില്ലെന്ന ആശങ്കയില്‍ പതിനേഴുകാരി വിഷം കഴിച്ച് ജീവനൊടുക്കി. മഹാത്മ ജ്യോതി ബഫുലെ ജൂനിയര്‍ കോളജില്‍ പ്ലസ് ടുവിനു പഠിക്കുന്ന പൂജ വികാസ് ഷിര്‍ഗിറാണ് ആത്മഹത്യ ചെയ്തത്.

മറാത്വാഡ മേഖലയില്‍ നാന്ദേഡ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. പിതാവിന്റെ കയ്യില്‍ തന്റെ വിവാഹത്തിനുള്ള പണമില്ലാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നും സ്ത്രീധന സമ്ബ്രദായത്തിന്റെ ഇരയാണു താനെന്നും എഴുതി വെച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. സഹോദരനൊപ്പം വാടകവീട്ടില്‍ താമസിസിച്ചിരുന്ന പെണ്‍കുട്ടി സഹോദരന്‍ കോളജിലേക്ക് പോയ സമയത്ത് വാതിലടച്ച് വിഷം കഴിക്കുകയായിരുന്നു.

വീട്ടുടമസ്ഥന്‍ എത്തി വാതില്‍ തുറന്നപ്പോള്‍ കുഴഞ്ഞു വീണ നിലയില്‍ പൂജയെ കാണുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്ബേ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മറാത്വാഡ മേഖലയില്‍ ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവമേറിയതോടെ അധികൃതര്‍ ഉള്‍പ്പെടെ ഞെട്ടലിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുടുംബവുമായി സംസാരിച്ച് കൂടുതല്‍ വ്യക്തത വരുത്തുമെന്നും പോലീസ് പറഞ്ഞു.

 

Related posts