ന്യൂഡൽഹി: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലാഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരായ ഹർജിയിൽ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി.
ഹൈക്കോടതി ഉത്തരവിനെതിരേ അഞ്ജലി പട്ടേൽ എന്ന സ്വകാര്യ വ്യക്തി റിട്ട് ഹർജിയാണ് സമർപ്പിച്ചത്. എന്നാൽ ക്രിമിനൽ കേസുകളിലടക്കം അപ്പീലുകൾ സമർപ്പിക്കുമ്പോൾ പ്രത്യേകാനുമതി ഹർജിയായി വേണം സമീപിക്കാനെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെതിരേ അതിക്രമത്തിന് ഇരയായ പെൺകുട്ടിയോ, സംസ്ഥാനസർക്കാരിനോ മാത്രമേ അപ്പീൽ നൽകാനാകൂ.
ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദം ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ബേല എം ത്രിവേദി ഹർജി തള്ളിയത്.