ഇന്ത്യൻ സിനിമാലോകത്ത് രണ്ട് പതിറ്റാണ്ടോളമായി മുൻനിരയിൽ തിളങ്ങിനിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. ഗ്ലാമർ വേഷങ്ങളിലും കരുത്തുറ്റ കഥാപാത്രങ്ങളിലും ഒരേപോലെ തിളങ്ങുമ്പോഴും തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിത്വമാണ് തമന്നയ്ക്കുള്ളത്. കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിടേണ്ടിവന്ന കയ്പ്പേറിയ ഒരനുഭവം താരം പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ ആ സംവിധായകനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് ആരാധകർ.
കരിയറിൽ പച്ചപിടിച്ചു വരുന്നതിനിടെ ഇരുപതാം വയസിലാണ് തമന്നയ്ക്ക് ആ ദുരനുഭവം ഉണ്ടായത്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ, തിരക്കഥയിൽ ഇല്ലാത്ത അടുപ്പമുള്ള രംഗങ്ങളിൽ അഭിനയിക്കാൻ സംവിധായകൻ തമന്നയെ നിർബന്ധിച്ചു. ആ രംഗം ചെയ്യാൻ തനിക്ക് ഒട്ടും താത്പര്യമില്ലെന്നും അസ്വസ്ഥതയുണ്ടെന്നും തമന്ന തുറന്നുപറഞ്ഞു. എന്നാൽ, എല്ലാവരുടെയും മുന്നിൽവച്ച് സംവിധായകൻ താരത്തോട് തട്ടിക്കയറുകയും “ഈ നായികയെ മാറ്റൂ’ എന്ന് ആക്രോശിക്കുകയുമായിരുന്നു.
“എന്ത് സംഭവിച്ചാലും നേരിടും, പക്ഷേ എനിക്ക് ഇഷ്ടമില്ലാത്തതു ചെയ്യില്ല’ എന്ന ദൃഢനിശ്ചയത്തിൽ തമന്ന ഉറച്ചുനിന്നു. ഒടുവിൽ താരത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ സംവിധായകനു മുട്ടുമടക്കേണ്ടി വന്നു. അദ്ദേഹം തമന്നയോട് ക്ഷമാപണം നടത്തുകയും ചെയ്തു.
നേരത്തെ പല നടിമാരും സിനിമാ സെറ്റുകളിലെ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞതിനു പിന്നാലെയാണ് തമന്നയുടെ ഈ വെളിപ്പെടുത്തൽ വരുന്നത്. 1989 ഡിസംബർ 21ന് മുംബൈയിലെ ഒരു സിന്ധി ഹിന്ദു കുടുംബത്തിലാണ് തമന്നയുടെ ജനനം.
സന്തോഷ് ഭാട്ടിയയുടെയും രജനിയുടെയും മകളായ തമന്ന 13ാം വയസിൽ തന്നെ അഭിനയത്തിലേക്ക് ചുവടുവച്ചു. പൃഥ്വി തിയറ്ററിലെ സ്റ്റേജ് പ്രകടനങ്ങളിലൂടെയാണ് അഭിനയം പഠിച്ചത്. സംഖ്യാശാസ്ത്രപരമായ കാരണങ്ങളാൽ തമന്ന (Tamannaah) എന്ന പേര് പിന്നീട് സ്വീകരിക്കുകയായിരുന്നു.
2005ൽ ചാന്ദ് സാ റോഷൻ ചെഹ്റ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിലെ തിരക്കുള്ള നായികയായി. ഹാപ്പി ഡേയ്സ്, അയാൻ, പയ്യ തുടങ്ങിയ ഹിറ്റുകൾക്കുശേഷം ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രം തമന്നയെ ആഗോളതലത്തിൽ പ്രശസ്തയാക്കി.
രജനീകാന്ത് ചിത്രം ജയിലറിലെ കാവാലയ… എന്നഗാനം തമന്നയുടെ കരിയർ വീണ്ടും മാറ്റിമറിച്ചു. നിലവിൽ ഒരു ഐറ്റം ഗാനത്തിന് മാത്രമായി താരം വാങ്ങുന്നത് ആറു കോടി രൂപയാണ്. പുതുതലമുറയിലെ നടിമാരുമായി കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന തമന്ന ഓരോ സ്റ്റെപ്പിലും തന്റെ റേഞ്ച് വർധിപ്പിക്കുകയാണ്.
