കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ എനിക്ക് മക്കളെപ്പോലെയാണ്! ഞാന്‍ അവരുടെ പിതാവും കെഎസ്ആര്‍ടിസി മാതാവും; മക്കള്‍ മാതാപിതാക്കളെ ദ്രോഹിക്കരുത്; ചര്‍ച്ചയായി ടോമിന്‍ തച്ചങ്കരിയുടെ ഗാരേജ് പ്രസംഗം

കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ ആരും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടത്തിയ ‘ഗാരേജ് പ്രസംഗ’ത്തിലായിരുന്നു തച്ചങ്കരിയുടെ പരാമര്‍ശം.

‘മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലല്ല. കെ.എസ്.ആര്‍.ടി.സിയിലെ 40000 ത്തോളം വരുന്ന ജീവനക്കാര്‍ എന്റെ മക്കളെപ്പോലെയാണ്. ഞാന്‍ തൊഴിലാളികളുടെ പിതാവും കെ.എസ്.ആര്‍.ടി.സി മാതാവുമാണ്. അനര്‍ഹമായി ജോലി ചെയ്യുന്നവര്‍ മാതാവിനെ രോഗിയാക്കുകയാണ്’. തച്ചങ്കരി പറഞ്ഞു.

ജോലി ചെയ്യുന്നവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒരുപോലെ ശമ്പളം വേണമെന്ന സ്ഥിതി നടക്കില്ല. കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് വേണ്ടിയല്ല യാത്രക്കാര്‍ക്ക് വേണ്ടിയാണെന്നും തച്ചങ്കരി പറഞ്ഞു. അസുഖമുണ്ടെന്ന പേരില്‍ ഇവിടെ പലര്‍ക്കും ലളിതമായ ജോലി നല്‍കുന്ന രീതിയുണ്ടായിരുന്നു. അത് നിറുത്തലാക്കി. കൈയും കാലും ഹൃദയവും ഇല്ലാത്തവര്‍ക്കു വേണ്ടിയുള്ളതല്ല കെ.എസ്.ആര്‍.ടി.സി. ആരോഗ്യമുള്ളവരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യേണ്ടത്. ലോകത്തെ എല്ലാ ദു:ഖങ്ങളും മാറ്റാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഓരോ ദിവസവും ഓരോ ജീവനക്കാരന്റെയും ജോലി ചെയ്യാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവറായും കണ്ടക്ടറായും മെക്കാനിക്കായും ജോലി ചെയ്യും. ലാഭകരമായ റൂട്ടില്‍ മാത്രമെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കൂ. ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടാലും ഡീസല്‍ കാശും ഡ്രൈവര്‍ ബാറ്റയുമെങ്കിലും കിട്ടാതെ ബസ് നല്‍കില്ല. ഫ്ളെക്സി നിരക്ക് ഏര്‍പ്പെടുത്താനുള്ള അനുവാദം സര്‍ക്കാരിനോട് ചോദിക്കുമെന്നും തച്ചങ്കരി പറഞ്ഞു.

 

Related posts