ഗുരുവായൂർ: മോഷ്ടിച്ച 10 പവനിൽ എട്ടു പവനും കൂടെ ഒരു കത്തും വീട്ടുടമയുടെ ഗേറ്റിനകത്ത് പൊതിഞ്ഞു വച്ച് കള്ളൻ മര്യാദക്കാരനായി. തിങ്കളാഴ്ച രാവിലെയാണു സ്വർണം പൊതിഞ്ഞുവച്ച നിലയിൽ ഉടമയ്ക്ക് ലഭിച്ചത്. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ രണ്ട് പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. വിറ്റ രണ്ട് പവൻ തിരിച്ചു തരാമെന്നും അവ്യക്തമായി എഴുതിയിട്ടുണ്ടെന്നു കരുതുന്നു.
കഴിഞ്ഞ എട്ടിന് രാത്രി 12.50ന് അരിയന്നൂരിൽ മൈത്രി ഓഡിറ്റോറിയത്തിനു സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ നിന്നാണ് 10 പവൻ മോഷണം പോയത്. കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ.ബുഷറയും ഭർത്താവ് ഡോ.അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് കള്ളൻ 10 പവനുമായി കടന്നത്. ഹാളിലേക്കുള്ള വാതിൽ പൂട്ടിയതായി വീട്ടുകാർക്ക് ഉറപ്പില്ലായിരുന്നു.
മോഷ്ടാവിനെ മനസിലാവുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണു സ്വർണം തിരികെനൽകി മാപ്പ് അപേക്ഷിച്ചതെന്നാണു പോലീസ് നിഗമനം. വീടിന്റെ പുറത്ത് സിസിടിവി ഇല്ലാത്തതിനാൽ സ്വർണം കൊണ്ടുവന്ന വച്ച ദൃശ്യങ്ങൾ ലഭിച്ചില്ല. ഒരു മാലയും ഒരു ജോടി കമ്മലും ഒഴിച്ചുള്ള സ്വർണാഭരണങ്ങൾ തിരികെക്കിട്ടി.
