വന്ദേഭാരതിനു കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പ്രതി ! ഇത് മുഖവിലയ്‌ക്കെടുക്കാതെ ആര്‍പിഎഫ്

മാഹി റെയില്‍വേ സ്റ്റേഷനു സമീപം സമീപം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞ ആള്‍ പിടിയില്‍.

ട്രെയിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.

മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം.പി സൈബീസ്(32) ആണ് വന്ദേഭാരതിന് കല്ലെറിഞ്ഞ കേസില്‍ ആര്‍പിഎഫ് പിടികൂടിയത്.

ഫോണില്‍ സംസാരിക്കുമ്പോള്‍ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്റെ ദേഷ്യത്തിലാണ് ട്രെയിന് കല്ലെറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍ ഇയാള്‍ നല്‍കിയ മൊഴി ആര്‍പിഎഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുമെന്ന് ആര്‍പിഎഫ് അറിയിച്ചു.

തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കല്ലെറിഞ്ഞതാകാമെന്ന സംശയവും നിലവിലുണ്ട്.

കല്ലേറില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ എക്‌സിക്യൂട്ടീവ് കോച്ചായ സി8-ലെ 23,24 സീറ്റുകളുടെ ചില്ല് തകര്‍ന്നിരുന്നു.

അതേസമയം തലശേരി റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഏറനാട് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി.

ട്രെയിനിലെ കച്ചവടക്കാരായ കോഴിക്കോട് കക്കോടി കൊതേരി വീട്ടില്‍ ഫാസില്‍, അഴിയൂര്‍ അലിനഗറില്‍ മൊയ്തു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ട്രെയിനിന്റെ പിന്‍ഭാഗത്തേക്ക് കല്ലെറിയുകയായിരുന്നു.

ഏറനാട് ഉള്‍പ്പടെയുള്ള ട്രെയിനുകളില്‍ കച്ചവടം നടത്തുന്നവരാണ് ഇവര്‍. വടകര റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഫാസിലും മൊയ്തുവും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ വലിച്ചെറിഞ്ഞ കല്ല് ട്രെയിനില്‍ പതിക്കുകയായിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Related posts

Leave a Comment