ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടിയെ മൂന്ന് ആശുപത്രികളും കൈയ്യൊഴിഞ്ഞു; പിന്നെ ഫ്രീയായുള്ള ഉപദേശവും; ഒടുവില്‍ മൂന്നു വയസുകാരന് ദാരുണാന്ത്യം…

ആലുവ കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. മതിയായ ചികിത്സ കിട്ടാഞ്ഞതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കടുങ്ങല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന നന്ദിനിയുടെയും രാജ്യയുടെയും ഏക മകന്‍ പൃഥിരാജ് ആണ് ആലുവ ജില്ലാ ആശുപത്രിയില്‍ മരിച്ചത്.

നാണയം വിഴുങ്ങിയ കുട്ടിയെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും അയച്ചു. എന്നാല്‍, ഇവിടെയൊന്നും കൃത്യമായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.

പഴവും ചോറും നല്‍കിയാല്‍ വയറിളകി നാണയം പുറത്ത് വരുമെന്ന് പറഞ്ഞതിനാല്‍ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന്, ഇന്നലെ രാത്രിയോടെ കുട്ടിയുടെ സ്ഥിതി മോശമാവുകയായിരുന്നു.

ആലുവ ജില്ലാ ആശുപത്രിയിലെത്തിക്കും മുന്‍പു മരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശത്തുനിന്നു വന്നതിനാലാണ് കുട്ടിയെ ചികിത്സിക്കാതിരുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയക്കയച്ചു. മരണം വിവാദമായതിനാല്‍ പോലീസ് സര്‍ജന്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം അറിയാനാകൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Related posts

Leave a Comment