റഷ്യ കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചുവെന്ന് അഭ്യൂഹം ! ആദ്യം നല്‍കുക ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമെന്ന് വിവരം; മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി…

ലോകമെമ്പാടും കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇക്കാര്യത്തില്‍ റഷ്യ വിജയം കൈവരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നിലവില്‍ ഗവേഷണത്തിലിരിക്കുന്ന വാക്‌സിനുകളില്‍ ഒന്നിന്റെ ക്ലിനിക്കല്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഒക്ടോബറോടെ രാജ്യമെമ്പാടും വാക്‌സിനേഷന്‍ നടപ്പാക്കാനൊരുങ്ങുകയാണെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ വ്യക്തമാക്കി.

മോസ്‌കോയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഗാമലെയ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായത്. വാക്‌സിന്‍ ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് റഷ്യയുടെ ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയും വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമായിരിക്കുമെന്നാണ് വിവരം. റഷ്യ പ്രാദേശികമായി തയാറാക്കിയ ആദ്യ വാക്‌സിന് ഓഗസ്റ്റില്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തില്‍ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജന്‍ ഉല്‍പാദിപ്പിക്കുന്ന തരത്തിലുള്ള വാക്‌സിന്റെ ഗവേഷണമാണ് റഷ്യയില്‍ നടക്കുന്നത്.
അതേസമയം ഇത്രയേറെ വേഗത്തില്‍ വാക്‌സിന്‍ മനുഷ്യരില്‍ കൂട്ടമായി പരീക്ഷിക്കുന്നതിനെ ഒരു വിഭാഗം ഗവേഷകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ശാസ്ത്രത്തെയും ജനങ്ങളുടെയും സുരക്ഷ കണക്കാക്കാതെ രാജ്യത്തിന്റെ അഭിമാനം മാത്രം മനസ്സില്‍വച്ചാണ് റഷ്യ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.

എന്നാല്‍ 1957ല്‍ സ്ഫുട്‌നിക്-1 വിക്ഷേപിച്ച് ലോകത്തെ ഞെട്ടിച്ച സോവിയറ്റ് യൂണിയനോടാണ് ഈ പ്രവര്‍ത്തനങ്ങളെ പലരും ഉപമിപ്പിക്കുന്നത്. ഓഗസ്റ്റ് 2 വരെ റഷ്യയില്‍ കോവിഡ് ബാധിച്ച് 14,058 പേരാണു മരിച്ചത്. നൂറോളം വാക്‌സിനുകളാണ് നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ പ്രതിരോധിക്കാന്‍ തയാറാകുന്നത്.

Related posts

Leave a Comment