പെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം മരണമുറപ്പാക്കാന്‍ കഴുത്തില്‍ കുത്തുകയും ചെയ്തു ! വീടിനകത്ത് കടന്നത് പിന്‍വശത്തുകൂടെ;ചിയാരത്ത് അമ്മാവനൊപ്പം കഴിഞ്ഞിരുന്ന 22കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയെ യുവാവിന്റെ ക്രൂരത ഇങ്ങനെ…

പ്രണയനിഷേധത്തിന്റെ പേരില്‍ തിരുവല്ലയില്‍ പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നതിന്റെ ഞെട്ടല്‍ മാറുംമുമ്പെയാണ് തൃശ്ശൂര്‍ ചിയാരത്ത് സമാന സംഭവം ആവര്‍ത്തിച്ചത്. 22കാരിയായ ബി.ടെക് വിദ്യാര്‍ഥിനി നീതുവാണ് യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ നിതീഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

കൊടകര ആക്‌സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പൊലീസ് സ്ഥലത്തെത്തി നിതീഷിനെ കസ്റ്റഡിയിലെടുത്തു.

അച്ഛനും അമ്മയും മരിച്ച പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ മരണം ഉറപ്പിക്കാന്‍ കഴുത്തിലും കുത്തിയെന്ന് റിപ്പോര്‍ട്ട്. വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിന് ശേഷം കഴുത്തില്‍ കുത്തിയ യുവാവ് കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു. ഇയാള്‍ ഏറെനാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നുണ്ടായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആരോഗ്യനില മോശമായ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നീതുവിന്റെ അമ്മ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചതാണ്.ബെക്കിലെത്തിയ പ്രതിവീടിന്റെ പിന്‍ഭാഗത്ത് കൂടി അകത്തു കയറുകയായിരുന്നുവെന്നാണ് സൂചന. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്ന നിലയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു പ്രതിയുടെ വരവ്. വാക്കു തര്‍ക്കത്തിനിടെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. ചിയാരം പോസ്‌റ്റോഫീസിനു സമീപമാണ് നീതു താമസിച്ചിരുന്നത്.

Related posts