ഗള്‍ഫില്‍ നിന്ന് നേരെ വന്നിറങ്ങിയത് തിരുവനന്തപുരത്ത്, വന്നയുടന്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, കാമുകന്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ഗംഗാദേവി, വിവാദസിനിമക്കാരന്‍ കുരുക്കിലേക്ക്

ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടിക്കോയിലാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടത്. കരുനാഗപ്പള്ളി സ്വദേശിനി ഗംഗാദേവിയെയാണ് (30) അവശനിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷാ തൊഴിലാളികളാണ് സംഭവം പോലീസില്‍ അറിയിച്ചത്. അതേസമയം ഇവരുടെ കാമുകന്‍ അടുത്തകാലത്ത് വിവാദങ്ങളില്‍ നിറഞ്ഞുനിന്ന സിനിമപ്രവര്‍ത്തകനാണെന്നാണ് സൂചന.

സംഭവസ്ഥലത്തെത്തിയ പൊലീസ് ആര്‍.പി.എഫ് വനിതാ കോണ്‍സ്റ്റബിള്‍മാരുടെ സഹായത്തോടെ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം ഉള്ളില്‍ ചെന്ന ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഏതോ ഗുളിക അമിതമായി കഴിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

യുവതി പുലര്‍ച്ചെ ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്‌റ്രേഷന് മുന്നില്‍ വന്നിറങ്ങുന്നതായി സി.സി..ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗുകള്‍ പരിശോധിച്ച പൊലീസ് ഇവര്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണെന്ന് സ്ഥിരീകരിക്കുകയും സംഭവം കരുനാഗപ്പള്ളി പൊലീസിനെ അറിയിക്കുകയും ചെയ്തു.

അതേസമയം, പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയ വ്യക്തി ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്നും മറ്റും അബോധാവസ്ഥയില്‍ യുവതി പുലമ്പുന്നുണ്ടായിരുന്നു. ഇതേതുടര്‍ന്നാകാം ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. യുവതിയുടെ ബന്ധുക്കള്‍ എത്തിയശേഷം മാത്രമേ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു എന്ന് പൊലീസ് വ്യക്തമാക്കി.

ഈ മാസം അഞ്ചിനാണ് യുവതി നാട്ടില്‍ നിന്ന് യു.എ.ഇയിലേക്ക് പോയത്. കഴിഞ്ഞ ദിവസം ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതായി പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന് പൊലീസിന് വ്യക്തമായി.അതേസമയം,യുവതി എന്തിനാണ് തിരുവനന്തപുരത്ത് എത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തമ്പാന്നൂര്‍ പൊലീസ് വ്യക്തമാക്കി.

Related posts