ഉന്നാവില്‍ കൊല്ലപ്പെട്ട യുവതിയും പ്രതി ശിവം ത്രിവേദിയും ജനുവരിയില്‍ വിവാഹിതരായിരുന്നു ! യുവതിയെ ചുട്ടുകൊല്ലാനുള്ള കാരണം വെളിപ്പെടുത്തി പോലീസ്…

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തിനു കാരണം വിവാഹ ഉടമ്പടിയെന്ന് പോലീസ്. പ്രതികളിലൊരാളായ ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും ഈ വര്‍ഷം ജനുവരി 15ന് വിവാഹിതരായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇയാളുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു.

ഈ എതിര്‍പ്പ് വകവെയ്ക്കാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ഉടമ്പടി കൈക്കലാക്കാനും ഇരുവരെയും വേര്‍പെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ യുവതി ഇതിന് വഴങ്ങിയില്ല. ഇതാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ശിവം ത്രിവേദിയെ കഴിഞ്ഞ ജനുവരി 15 നാണ് ലോഹര്‍ വിഭാഗത്തില്‍ പെട്ട യുവതി വിവാഹം ചെയ്യുന്നത്. തൊട്ടടുത്ത ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

ഉഭയ സമ്മത പ്രകാരം ഉടമ്പടിയും ഉണ്ടാക്കി. ഇതില്‍ പ്രകോപിതരായ ശിവം ത്രിവേദിയുടെ കുടുംബം യുവതിയെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡന പരാതിയുമായി എത്തിയപ്പോള്‍ കൊന്നു കളയാന്‍ ഉറപിച്ചു. ആദ്യം യുവതിയുടെ വീട്ടില്‍ എത്തി പ്രതികളും ബന്ധുക്കളും ഭീഷണി മുഴക്കി. പിന്നെ കോടതിയിലേക്ക് പോകാന്‍ ഇറങ്ങിയപോള്‍ വലിച്ചിഴച്ചു കൊണ്ടുവന്നു തീ കൊളുത്തുകയായിരുന്നു.

ഇക്കാര്യങ്ങള്‍ യുവതിയാണ് പൊലീസിനോട് പറഞ്ഞത്. അതേസമയം പ്രതികള്‍ നല്‍കുന്ന ഒരു പേപ്പറിലും ഒപ്പുവയ്ക്കരുതെന്ന് യുവതി മരിക്കുന്നതിന് മുന്‍പ് തന്നോട് പറഞ്ഞതായി സഹോദരന്‍ പറഞ്ഞു.യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി. ഭാടിന്‍ ഖേഡായ്ക്ക് അടുത്തുള്ള ബീഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍സ് ചെയ്തത്. ഇവരില്‍ രണ്ട് പേര്‍ ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് പേര്‍ കോണ്‍സ്റ്റബിള്‍മാരുമാണ്.

പ്രതികളുടെ ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയിട്ടും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഉന്നാവിലെ 23 കാരിയെ പ്രതികള്‍ മുമ്പും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട യുവതിയുടെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. പ്രതികളായ ശിവം ത്രിവേദി, അച്ഛന്‍ ഹരിശങ്കര്‍ ത്രിവേദി, ബന്ധുക്കളായ ശുഭം ത്രിവേദി, റാം കിഷോര്‍, ഉമേഷ് എന്നിവര്‍ കൊല്ലുമെന്ന് മുമ്പും വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ അച്ഛന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണം നല്‍കിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.

Related posts