അടൂര്‍: ജനല്‍ കട്ടിള വീണു തലയ്ക്കു പരിക്കേറ്റതിനേതുടര്ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും ഉണ്ണിക്കുട്ടന് തങ്ങളെ വിട്ടുപോകുമെന്നൊരു ചിന്ത പോലും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മനസിലുണ്ടായിരുന്നില്ല.
കണ്ണുകളില്‍ വേദന ഒളിപ്പിച്ചിരുന്നെങ്കിലും തിരികെ വീട്ടിലേക്കു മടങ്ങുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവര്ക്കും. എന്നാല്‍ ഒരു നിമിഷത്തെ അബദ്ധം, ചിരിയും സ്വപ്നങ്ങളും നിറഞ്ഞ ആ കുഞ്ഞുജീവനെ അപ്രതീക്ഷിതമായി അകറ്റിക്കൊണ്ടുപോയി.
കുട്ടിക്കാലത്തിന്റെ കുസൃതിയില്‍ ഒന്നു പാളിയ നിമിഷം ജീവനെടുക്കാനായി ജനല്‍ കട്ടിള ഇളകി വീണു. ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ ചെല്ലുമ്പോള്‍ ജനല്‍ കട്ടിളയുടെ അടിയിലായിരുന്നു കുട്ടി. ഉടന്‍ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടില്‍ തനൂജ് കുമാറിന്റെയും ആര്യയുടെയും മകനാണ് മരിച്ച ദ്രുപത് തനൂജ് (ഉണ്ണിക്കുട്ടന്). ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. നിര്‍മാണത്തിലിരുന്ന വീടിന്റെ ജനല്‍ കട്ടിളയാണ് ഉണ്ണിക്കുട്ടനുമേല് പതിച്ചത്.
സംഗീതത്തിലും മറ്റും വലിയ താല്പര്യമുണ്ടായിരുന്നു ദ്രുപതിന്. വയലിന് പഠിക്കാനും പോകുന്നുണ്ടായിരുന്നു. ദ്രുപതിന്റെ അച്ഛന് തനൂജ് കുമാര്‍ അടൂര്‍ ബൈപാസില്‍ സ്കൈ ലൈന്‍ എന്ന പേരില്‍ അലുമിനിയം സ്റ്റീല്‍ വര്‍ക്കുകളുടെ ബിസിനസ് നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ്.അടൂര്‍ പരുത്തപ്പാറയില്‍ ഇദ്ദേഹം നിര്‍മിക്കുന്ന പുതിയ വീടിന്റെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്നതാണ് ജനല്‍ കട്ടിള.
