ലക്നൗ: ദുർമന്ത്രവാദിയുടെ നിർദ്ദേശത്തെത്തുടർന്ന് ആണ്‍കുട്ടിയെ ലഭിക്കാൻ വേണ്ടി ദന്പതികൾ അയൽവാസിയുടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സഹരൻപൂരിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് സതീഷ് സിംഗ്, മന്ത്രവാദിയായ വൃകേഷ് പാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സതീഷിനും ഭാര്യ നമിതയ്ക്കുമുണ്ടായിരുന്ന ആണ്‍കുഞ്ഞ് 18 മാസമായപ്പോൾ മരിച്ചു. ഇതിനെത്തുടർന്ന് ദുഃഖത്തിൽ കഴിഞ്ഞിരുന്ന ദന്പതികൾ ഒരു ആണ്‍കുഞ്ഞിനെ ലഭിക്കാൻ മന്ത്രവാദിയായ വൃകേഷിന്റെ അടുത്ത് എത്തി. ഒരു പെണ്‍കുഞ്ഞിനെ ബലി കൊടുത്താൽ ആണ്‍കുഞ്ഞ് ലഭിക്കുമെന്നാണ് വൃകേഷ് ദന്പതികൾക്ക് നൽകിയ നിർദ്ദേശം. തുടർന്ന് വീട്ടിലെത്തിയ സതീഷ് അച്ഛൻ കബൂൽസിംഗിന്റെ സഹായത്തോടെ ഒക്ടോബർ ഒന്നിന് അടുത്ത വീട്ടിലെ നാലുവയസുകാരിയായ അക്ഷിതയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ജീവനൊടെ കുട്ടിയുടെ കാലും കൈയും ചെവിയും മുറിച്ചശേഷം കഴുത്ത് മുറിച്ചാണ് കുട്ടിയെ ഇവർ കൊലപ്പെടുത്തിയത്.
മകളെ കാണാതായ ഉടൻ തന്നെ അക്ഷിതയുടെ പിതാവ് മഹാവീർ സിംഗ് പോലീസിൽ പരാതി നൽകി. നാല് ദിവസത്തിന് ശേഷം പാടത്ത് പണിയെടുക്കുന്നതിനിടെയാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. നമിതയും, കബൂൽ സിംഗും ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.