തിരുവനന്തപുരം: യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ ലോകാവസാനമായിരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ.
വി.ഡി.സതീശൻ വെറും ബഫൂണാണെന്നും വെള്ളാപ്പള്ളി.കേരളത്തിൽ തുടർ ഭരണമുണ്ടാകും. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എൽഡിഎഫിന് ഭരണത്തിൽ തുടരാനാകും.
കെ.സുധാകരനെ സതീശന്റെ നേതൃത്വത്തിൽ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി 20ക്ക് എൻഡിഎയിൽ അമിതപ്രാധാന്യം നൽകിയെന്നും എൻഡിഎയിലെ സീറ്റ് വിഭജനം പാളിയെന്നും വെള്ളാപ്പള്ളി. റാന്നി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ ഉൾപ്പടെയുള്ള സീറ്റ് ട്വന്റി 20ക്ക് നൽകിയത് തെറ്റായ തീരുമാനമാണെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് എസ്എൻഡിപി ഐക്യം തകരാൻ കാരണം എൻഎസ്എസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ്. ഐക്യത്തെ അനുകൂലിച്ചതും എതിർത്തതും സുകുമാരൻ നായരാണ്. തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്ക് വരട്ടെയെന്നും മകനെ പോലെയാണെന്ന് പറഞ്ഞതും സുകുമാരൻ നായരാണ്. ഐക്യം ഭാവിയിൽ നടക്കുമായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
