തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികൾ നേരിട്ട വെള്ളാർമല സ്കൂളിലെ അധ്യാപകൻ ഉണ്ണിമാഷ് എന്ന ഉണ്ണികൃഷ്ണൻ മുൻ മന്ത്രി കെ. രാജനുമായിനടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളാർമല സ്കൂളിന്റേയും കുട്ടികളുടേയും ഉയർച്ചയ്ക്ക് വേണ്ടി ചെയ്ത സഹായങ്ങൾക്ക് നന്ദി പരയുകയും സ്കൂളിന്റെ ചിത്രമുള്ള ഫോട്ടോ ഫ്രെയിം മാഷ് കെ. രാജന് സമ്മാനിക്കുകയും ചെയ്തു. പത്താം ക്ലാസ് പരീക്ഷഫലം വന്നപ്പോൾ നൂറ് ശതമാനം വിജയമാണ് വെള്ളാർമലയിലെ കുട്ടികൾ നേടിയത്. കെ. രാജൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
ഇന്നലെ തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വന്ദേ ഭാരത് ട്രെയിനിൽ വരുമ്പോൾ ഒരു ഫോൺ കോൾ വന്നു. വെള്ളാർമല സ്കൂളിലെ കൂട്ടികളുടെയെല്ലാം പ്രിയങ്കരനായ ഉണ്ണി മാഷായിരുന്നു അത് . തൃശൂരിൽ ഒന്ന് കാണാൻ പറ്റുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. വന്ദേഭാരതിൽ തൃശൂരിലേക്കുള്ള യാത്രയിൽ ആണെന്ന് പറഞ്ഞു. 8 കഴിയുന്നതോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്താമെന്നും പറഞ്ഞു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ കാത്ത് നിൽക്കാമെന്നായി ഉണ്ണി മാഷ്.
അമ്പലപുഴയിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഉണ്ണിമാഷും കുടുംബവും. ഞാൻ വന്നിറങ്ങിയപ്പോൾ ഉണ്ണിമാഷും കുടുംബവും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കണ്ടപ്പോൾ സന്തോഷത്തോടെ വന്ന് വെള്ളാർമല സ്കൂളിനു വേണ്ടി ഒരു ഉപഹാരം തരാനാണ് വന്നതെന്ന് പറഞ്ഞു. ഞാൻ അത്ഭുതപെട്ടുപോയി. മാഷ് സ്കൂളിന്റെ ചിത്രമുള്ള ഒരു ഫോട്ടോ ഫ്രെയിം സന്തോഷപൂർവം എനിക്ക് കൈമാറി.
കൈമാറി എന്നു മാത്രമല്ല അതിനു ശേഷം കെട്ടിപിടിച്ച് ഉണ്ണിമാഷ് കരഞ്ഞു. പിന്തുണക്കും സ്നേഹത്തിനുമൊക്കെ നന്ദി രേഖപ്പെടുത്തി. വളരെ വികാരനിർഭരമായി മാറിയ നിമിഷമായിരുന്നു അത്. വെള്ളാർമല സ്കൂളിന്റേയും കുട്ടികളുടേയും ഉയർച്ചക്ക് വേണ്ടി ചെയ്ത സഹായങ്ങളെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞാണ് മാഷ് കരഞ്ഞത്.
വെള്ളാർമല സ്കൂളിൽ നൂറു ശതമാനം വിജയം നേടിയപ്പോൾ അവരെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു . വെള്ളാർമലയിലേയും ചൂരൽ മലയിലേയും ഓരോ ചെറിയ മാറ്റങ്ങളും മുന്നേറ്റവും അറിയിക്കുന്നു എന്നുളത് വലിയ സന്തോഷം നൽകുന്ന ഒന്നാണ്.
