ഇരയുടെ വേദന മുങ്ങിപ്പോകരുത്: ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കില്ലെന്ന് വിനയന്‍

നടി ആക്രമണത്തിനിരയായ കേസില്‍ ദിലീപിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കെന്ന് സംവിധായകന്‍ വിനയന്‍. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ വേദന ഇതിനിടയില്‍ മുങ്ങിപ്പോകരുതെന്നും ദിലീപിനെ സന്ദര്‍ശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു. സ്വന്തം മകനായാല്‍ പോലും ഇത്തരം സാഹചര്യത്തില്‍ എത്തിയാല്‍ കോടതിയുടെ തീരുമാനത്തിന് അനുസരിച്ചേ കാണൂ എന്നും വിനയന്‍ കൊച്ചിയില്‍ പറഞ്ഞു.

ഓണദിനങ്ങളില്‍ സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ്, നാദിര്‍ ഷാ എന്നിവരും കാവ്യ മാധവനും മീനാക്ഷിയും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. നടന്‍ ജയറാമും ഇന്നലെ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തുകയും ഓണക്കോടി നല്‍കുകയും ചെയ്തിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് താരങ്ങള്‍ ജയിലിലേക്ക് എത്തിയത്.

അതേസമയം, ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. ഓണാവധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോള്‍ ഒരു ജാമ്യഹര്‍ജി കൂടി സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയായ കാര്യവും, സാഹചര്യങ്ങള്‍ മാറിയ വിവരവും, ചൂണ്ടിക്കാട്ടിയാകും പുതിയ ഹര്‍ജി സമര്‍പ്പിക്കുക. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയ കാര്യവും പുതിയ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

 

Related posts