ക്ഷേത്രത്തിന് മുന്നിലിരുന്ന ഭിക്ഷാടകയായ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പഞ്ചാബിലെ കപൂർത്തലയിലുള്ള മാതാ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് സംഭവം.
യുവതിക്കൊപ്പമുണ്ടായിരുന്ന ചെറിയ കുട്ടി ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ തൊട്ടതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. ദേഷ്യം സഹിക്കാനാവാതെ എത്തിയ ബൈക്ക് ഉടമ യുവതിയെ നിലത്തേക്ക് തള്ളിയിടുകയും ചെരിപ്പൂരി ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഭക്തരും നാട്ടുകാരും ഇടപെട്ട് യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമി വീണ്ടും തിരിച്ചെത്തി ഇവരെ ചവിട്ടുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ സമിതികളും ശക്തമായ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഭയം മൂലം യുവതി ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ക്ഷേത്രത്തിന് എതിർവശത്ത് കട നടത്തുന്ന ഷെയ്ഖ്പുർ സ്വദേശിയായ വികാസ് ശർമ്മ എന്നയാളാണ് അക്രമത്തിന് പിന്നിലെന്ന് സബ് ഡിവിഷൻ ഡിഎസ്പി ഷീതൾ സിംഗ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത അനുസരിച്ച് സിറ്റി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടാനായി പൊലീസ് സംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
