ഇവിടെ പതിനെട്ടു വയസിനു താഴെയുള്ളവര്‍ക്ക് വിവാഹം കഴിക്കാം; പക്ഷേ ഒരുകാര്യം നിര്‍ബന്ധം

ലൂസിയാന: പതിനെട്ടു വയസിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധമാക്കിക്കൊണ്ടു ലൂസിയാന സംസ്ഥാന നിയമസഭ നിയമം പാസാക്കി. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സഭയില്‍ 28 നെതിരെ 66 വോട്ടുകളോടെയാണ് നിയമം അംഗീകരിച്ചത്.

കഴിഞ്ഞ വാരാന്ത്യമാണ് സംസ്ഥാനത്ത് നിലവിലുള്ള വിവാഹ പ്രായം 16 എന്നുള്ളത് ഉയര്‍ത്തണമെന്ന ബില്‍ സഭയില്‍ ചര്‍ച്ചയ്ക്കെടുത്തത്. എന്നാല്‍ നിലവിലുള്ള നിയമം മാറ്റേണ്ടതില്ലെന്നും 18 വയസിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കള്‍ സമ്മതപത്രം സമര്‍പ്പിക്കണമെന്ന ഭേദഗതിയോടെ നിയമം അംഗീകരിക്കുകയായിരുന്നു.

16 വയസില്‍ വിവാഹിതരാകുന്നവര്‍ ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യത കൂടുതലാണെന്നും അതിനാല്‍ വിവാഹപ്രായം 18നു മുകളിലാക്കണമെന്നും റിപ്പബ്ലിക്കന്‍ ഹൗസ് പ്രതിനിധി നാന്‍സി ലാന്‍ഡ്രി വാദിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

ലൂസിയാനയില്‍ 16 വയസിനു താഴെയുള്ളവര്‍ക്ക് വിവാഹിതരാകണമെങ്കില്‍ ഒരു ജഡ്ജിയുടെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.ബാലവിവാഹം നിരോധിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവി കഴിഞ്ഞവര്‍ഷം ഡെലവെയര്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്നു. അതിനെ തുടര്‍ന്ന് ടെക്‌സസ്, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളും വിവാഹപ്രായം 18 ആക്കി ഉയര്‍ത്തുന്ന ബില്‍ അംഗീകരിച്ചിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts