വിവാഹവേദിയിലേയ്ക്ക് വരനെ കൂട്ടുകാര്‍ കൊണ്ടുവന്നത് ശവപ്പെട്ടിയില്‍! കാഴ്ച കണ്ട് കുഴഞ്ഞു വീണ് ബന്ധു; പ്രതിഷേധം രേഖപ്പെടുത്തി പെണ്‍ വീട്ടുകാരും; കണ്ണൂരിലെ ഒരു വിവാഹവേദിയില്‍ സംഭവിച്ചത്

അതിവിശിഷ്ടവും പവിത്രവുമായ ചടങ്ങായാണ് അടുത്ത നാളുകളില്‍ വരെ വിവാഹത്തെ ആളുകള്‍ കണ്ടിരുന്നത്. കുടുംബത്തിലെ കാരണവന്മാരുടെ നേതൃത്വത്തിലും നിര്‍ദേശത്തിലും ഭംഗിയായി, ചിട്ടയോടെ അത് കലാശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ചില വിവാഹ ചടങ്ങുകളും അതിലെ ആചാരങ്ങളും കണ്ടാല്‍ ആഭാസത്തരങ്ങള്‍ക്കും കുസൃതിത്തരങ്ങള്‍ക്കും വഴി മാറിയിരിക്കുകയാണോ ഇവ എന്ന് തോന്നിപ്പോകും.

വിവാഹ ദിനത്തില്‍ പയ്യനും പെണ്ണിനും സുഹൃത്തുക്കള്‍ കൊടുക്കുന്ന ‘പണി’യുടെ പേരിലാണ് ഇന്ന് പല വിവാഹങ്ങളും അലങ്കോലമാവുന്നത്. സമാനമായ രീതിയില്‍ ഇക്കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ഒരു വിവാഹത്തില്‍ വരന്റെ കൂട്ടുകാര്‍ കാട്ടിക്കൂട്ടിയ മഠയത്തരങ്ങള്‍ കാരണം ഇരുകൂട്ടരുടെയും വീട്ടുകാര്‍ക്കും വിവാഹത്തില്‍ സംബന്ധിക്കാനെത്തിയവര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സംഭവമിങ്ങനെ…

പയ്യന്റെ വിവാഹ വേദിയിലേയ്ക്കുള്ള എന്‍ട്രി വെറൈറ്റിയാക്കാന്‍ പയ്യനും കൂട്ടുകാരും ചേര്‍ന്ന് കണ്ടെത്തിയ മാര്‍ഗമാണ് പുലിവാലെല്ലാം ഒപ്പിച്ചത്. വീട്ടുകാര്‍ ഒരുക്കിയ ആഢംബര കാര്‍ മാറ്റിയിട്ട്, പയ്യനെ കൂട്ടുകാര്‍ പൊക്കിയെടുത്ത് ഒരു ശവപ്പെട്ടിയിലാക്കി. നിവര്‍ത്തി കിടത്തി, വെള്ള കോടിയും പുതപ്പിച്ചു. എന്നിട്ട് പൊക്കിയെടുത്ത് ആഘോഷമായി യാത്ര തിരിച്ചു. വിവാഹ വേദിയിലേക്ക്.

സ്ഥലത്തെത്തിയപ്പോള്‍ വീട്ടുകാരും ബന്ധുക്കളും പെണ്ണിന്റെ വീട്ടുകാരും ഞെട്ടി. തമാശയാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് ഈ കാഴ്ച കണ്ട പയ്യന്റെ ഒരു ബന്ധുവിന് ബോധം ക്ഷയവും ഉണ്ടായി. പെണ്‍ വീട്ടുകാര്‍ക്കും ഇത് തമാശ തീരെ രസിക്കാത്തതിനാല്‍, കാലാവസ്ഥ മോശമാകുന്നതിന് മുമ്പ് പയ്യനെ ബന്ധുക്കള്‍ ശവപ്പെട്ടിയില്‍ നിന്ന് താഴെയിറക്കി, നേരെ പന്തലിലേയ്ക്ക് കയറ്റി. എന്തോ ഭാഗ്യം കൊണ്ട് പയ്യനെ ചോദ്യം ചെയ്ത് കാര്യങ്ങള്‍ വഷളാക്കാന്‍ പെണ്‍വീട്ടുകാര്‍ മുതിര്‍ന്നില്ല. അതുകൊണ്ട് കല്ല്യാണം നടന്നു.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ താരമാകുന്നതിന്റെ ഭാഗമായി വേണ്ടാത്ത കോപ്രായങ്ങള്‍, ഇത്രയും പവിത്രമായ ഇടങ്ങളില്‍ കാട്ടിക്കൂട്ടുന്നത് അത്ര നല്ലതല്ലെന്ന ഉപദേശമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെല്ലാം ഒരേ സമയത്ത് പറയുന്നത്.

https://youtu.be/nq6tnlPNzpo

Related posts