ഗാന്ധിനഗർ: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ചിന്നക്കനാൽ സിങ്കുകണ്ടം അങ്കണവാടി തെരുവിൽ പരേതരായ രാജ-മാരി ദമ്പതികളുടെ മകൻ രക്ഷൻ (11) ആണ് കാട്ടാനയുടെ തട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
വാർഡിലെത്തിയ പ്രതിപക്ഷ നേതാവ് രക്ഷനോടും ബന്ധുക്കളോടും വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ കുട്ടിക്ക് വേദനയുള്ളതായി ബന്ധുക്കൾ അറിയിച്ചെന്നു പറഞ്ഞു.
ആശുപത്രി സൂപ്രണ്ടും ന്യൂറോ ഡോക്ടറും വിവരങ്ങൾ പറഞ്ഞു. കുട്ടിയുടെ അമ്മ മാരി ആനയുടെ ചവിട്ടേറ്റ് തിങ്കളാഴ്ചതന്നെ മരണപ്പെട്ടിരുന്നു.
വന്യജീവി ആക്രമണം ഉണ്ടായാൽ സാധാരണ ഗതിയിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ എടുക്കണം. കഴിഞ്ഞ സർക്കാർ അതു തുടങ്ങിവച്ചിരുന്നു. അതിന് തുടർച്ചയുണ്ടാകണം.
ആളുകൾക്ക് നേരേ ആക്രമണം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണം. സർക്കാർ മാറിയത് ആന അറിഞ്ഞില്ലെന്നത് മറുപടിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുൻ മന്ത്രി വി.എൻ. വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, ആർഎംഒ സാം ക്രിസ്റ്റി മാമ്മൻ എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
