ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന പാലക്കാട് സ്വദേശി യഹിയ മരിച്ചിട്ടില്ല ? ടെലിഗ്രാം മെസഞ്ചര്‍ വഴി ലഭിച്ച സന്ദേശം കണ്ട് വീട്ടുകാര്‍ ഞെട്ടി; സന്ദേശം വന്നത് കേരളാ നമ്പറില്‍ നിന്ന്

 

പാലക്കാട്: പാലക്കാട് സ്വദേശി യഹിയ ജീവിച്ചിരിപ്പുണ്ടെന്ന അറിയിച്ചുള്ള സന്ദേശം ഇയാളുടെ ഫോണില്‍ നിന്നു യാക്കരയിലെ വീട്ടിലെത്തി.’അയാം അലൈവ്’ എന്ന ഒറ്റവരി സന്ദേശമാണ് ടെലിഗ്രാം മെസഞ്ചര്‍ വഴി ലഭിച്ചത്. നേരത്തേ ഇയാള്‍ മരിച്ചെന്ന് സന്ദേശം ലഭിച്ചിരുന്നു. മൂന്നാഴ്ച മുമ്പാണ് സന്ദേശം ലഭിച്ചത്. യഹിയ നേരത്തേ ഉപയോഗിച്ചിരുന്ന കേരള നമ്പറില്‍ നിന്നാണ് സന്ദേശം. കഴിഞ്ഞ ഏപ്രിലില്‍ യഹിയ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന സന്ദേശം ലഭിച്ചിരുന്നു. ഇതിനു ശേഷവും ഈ നമ്പര്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. ആദ്യമൊക്കെ ശബ്ദ സന്ദേശങ്ങളാണ് അയച്ചിരുന്നതെങ്കില്‍ മരിച്ചുവെന്ന അറിയിപ്പിന് ശേഷം ടൈപ്പ് ചെയ്ത സന്ദേശമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സന്ദേശം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

പാലക്കാട് യാക്കര തലവാലപറമ്പില്‍ വിന്‍സെന്റിന്റെ മൂത്തമകന്‍ ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസ, ഭാര്യ നിമിഷയെന്ന ഫാത്തിമ, രണ്ടാമത്തെ മകന്‍ ബെസ്റ്റിന്‍ വിന്‍സെന്റ് എന്ന യഹിയ, ഭാര്യ മെറിന്‍ ജേക്കബ് എന്ന മറിയം എന്നിവരെ 2016 മേയിലാണ് കാണാതായത്. യഹിയയും ഭാര്യയും മേയ് 15 മുതലും ഈസയും ഭാര്യയും മേയ് 18 മുതലുമാണ് കാണാതായതെന്ന് വിന്‍സെന്റ് നല്‍കിയ പരാതിയിലുണ്ട്. പഠനത്തിനും ബിസിനസിനുമായി ശ്രീലങ്കയില്‍ പോകുന്നെന്നാണ് ഇവര്‍ വീട്ടില്‍ പറഞ്ഞത്. കാണാതായ ശേഷം രണ്ടുതവണ ഇരുവരും അഫ്ഗാനിസ്താനിലെ നമ്പറില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, സന്ദേശങ്ങള്‍ വരുന്നത് കേരളത്തില്‍ ഉപയോഗിച്ചിരുന്ന നമ്പറില്‍ നിന്നാണ്. സന്ദേശങ്ങള്‍ അയക്കുന്നത് ഇവര്‍ക്കൊപ്പം നാട് വിട്ടവരോ ഭാര്യയോ ആയിരിക്കാമെന്നാണ് ബന്ധുക്കളുടെ സംശയം.

Related posts