തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരേ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുൻ അധ്യാപകൻ; ഇവിടെ അഹിന്ദുക്കളെ മത പരിവർത്തനത്തിന് പ്രേരിപ്പിച്ചിരുന്നു

കൊച്ചി: വിവാദങ്ങളിൽ നിറഞ്ഞ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരേ പരാതിയുമായി മുൻ അധ്യാപകൻ രംഗത്ത്. യോഗ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ എ.വി.കൃഷ്ണകുമാറാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ജയിൽ മാതൃകയിലാണ് യോഗ കേന്ദ്രം പ്രവർത്തിക്കുന്നതെന്നും മതംമാറി വിവാഹം ചെയ്യുന്ന യുവതീയുവാക്കളെ ഇവിടെ കൊണ്ടുവന്ന് മനംമാറ്റത്തിന് പ്രേരിപ്പിക്കുകയാ യിരുന്നുവെന്നും അധ്യാപകൻ പറയുന്നു.

വഴങ്ങാത്തവരുടെ നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അധ്യാപകൻ ആരോപിക്കുന്നു.മാനസിക, ശാരീരിക പീഡനങ്ങൾ യോഗ കേന്ദ്രത്തിൽ പതിവാണ്. വഴങ്ങാത്തവരെ ചൂരൽ ഉപയോഗിച്ച് മർദ്ദിക്കാറുണ്ട്. യോഗ കേന്ദ്രത്തിന്‍റെ തടവിൽ കൊണ്ടുവരുന്നവരെ മയക്കുമരുന്ന് കുത്തിവച്ച് വരുതിയിലാക്കുന്നതാണ് രീതി.

മതംമാറി വിവാഹം കഴിക്കുന്ന യുവതീയുവാക്കൾക്ക് നൽകുന്ന കൗണ്‍സിലിംഗിൽ മറ്റ് മതങ്ങളെക്കുറിച്ച് വളരെ മോശമായ വിവരണമാണ് നൽകുന്നതെന്നും അധ്യാപകൻ പറയുന്നു. അഹിന്ദുക്കളെ മതപരിവർത്തനം ചെയ്ത് ഹിന്ദു വിഭാഗത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളും യോഗ കേന്ദ്രത്തിൽ നടക്കാറുതെന്ന് അധ്യാപകൻ ആരോപിക്കുന്നു.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കൃഷ്ണകുമാർ ഹൈക്കോടതിയിൽ വിശദമായ സത്യവാങ്മൂലം നൽകി. കേസിൽ കക്ഷി ചേർക്കണമെന്ന് ഇയാൾ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts