എന്തൊരു പ്രവചനം… ജ്യോതിഷന്മാര്‍ പോലും തോറ്റുപോകും ! ഇത്തവണ എന്‍ഡിഎയുടെ വിജയം ചാണക്യ പ്രവചിച്ചതു പോലെതന്നെ; ചാണക്യയുടെ പിഴയ്ക്കാത്ത പ്രവചനങ്ങള്‍ ഇങ്ങനെ…

എക്‌സിറ്റ് പോളുകള്‍ എല്ലാം എന്‍ഡിഎയ്ക്കു തന്നെയാണ് മുന്‍തൂക്കം പ്രഖ്യാപിച്ചതെങ്കിലും ന്യൂസ്24-ചാണക്യ പ്രവചനം ഏവരെയും കടത്തിവെട്ടി.ന്യൂസ്24-ചാണക്യ നടത്തിയ പ്രവചനത്തെ അവിശ്വസനീയം എന്നേ പറയാനുള്ളൂ. വളരെ വസ്തുനിഷ്ഠം,ശാസ്ത്രീയം. എന്‍.ഡി.എ. 350 സീറ്റും ബി.ജെ.പി. 300 സീറ്റും യു.പി. എ. 95 സീറ്റും കോണ്‍ഗ്രസ് 55 സീറ്റും മറ്റുള്ളവര്‍ 97 സീറ്റും നേടുമെന്നാണ് ഇവര്‍ പ്രവചിച്ചത്.

ഏജന്‍സികള്‍ പണം വാങ്ങി ബി.ജെ.പിക്കു വേണ്ടി സര്‍വേകള്‍ നടത്തി എന്ന വിമര്‍ശനവും ഉണ്ടായിരുന്നു. ദേശീയതലത്തില്‍ നടത്തിയ ഒന്‍പതു സര്‍വേഫലങ്ങളിലും മോഡിതരംഗമായിരുന്നു. എന്‍.ഡി.എ. 300ല്‍ പരം സീറ്റ് നേടുമെന്ന് ആറു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ബി.ജെ.പി.ഒറ്റയ്ക്ക് 250 നുമുകളില്‍ സീറ്റു നേടുമെന്നായിരുന്നു മൂന്നു സര്‍വേകളുടെ ഫലം. യു.പി.എ. പരമാവധി 95 നും 130നും മധ്യേ സീറ്റു നേടുമെന്നായിരുന്നു ബഹുഭൂരിപക്ഷ ഏജന്‍സികളും പറഞ്ഞുവച്ചത്. ഇതില്‍ തന്നെ കോണ്‍ഗ്രസ് 55 മുതല്‍ 81 വരെ സീറ്റേ നേടൂ എന്നും പ്രവചിച്ചു. മറ്റുള്ളവര്‍ക്ക് 95 മുതല്‍ 135 വരെ സീറ്റു കിട്ടാമെന്നുമായിരുന്നു കണക്കുകൂട്ടല്‍.

തെരഞ്ഞെടുപ്പിനു ഒരു ഘട്ടം ബാക്കി നില്‍ക്കെ, 300 സീറ്റുമായി വീണ്ടും മുന്നണി അധികാരത്തിലെത്തുമെന്നു ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടതും ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്. ഇന്നലെ ഫലം വന്നപ്പോള്‍ ആകെയുള്ള 542-ല്‍ എന്‍.ഡി.എ. 351 സീറ്റും ബി.ജെ.പി. 303 സീറ്റും യു.പി.എ. 91 സീറ്റുമാണു നേടിയത്. നിലവിലുള്ള 44 സീറ്റില്‍നിന്ന് 52 സീറ്റായി കോണ്‍ഗ്രസ് നില അല്‍പ്പം മെച്ചപ്പെടുത്തി. മറ്റുള്ളവര്‍ക്കു 100 സീറ്റാണു കിട്ടിയത്.

ഇത്തവണ നാലു സര്‍വേ മാത്രമായിരുന്നു എന്‍.ഡി.എയ്ക്കു 300 സീറ്റില്‍ താഴെയേ കിട്ടൂ എന്നു പ്രവചിച്ചത്. ഇവയില്‍ ബഹുഭൂരിക്ഷവും 234 മുതല്‍ 276 വരെ ബി.ജെ.പിക്ക് ഒറ്റയ്ക്ക് സീറ്റുകിട്ടുമെന്നാണു പറഞഞ്ത്. 80 സീറ്റുളള യു.പിയില്‍ ബി.ജെ.പിക്കു കാലിടറുമെന്നായിരുന്നു മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും. എങ്കിലും 58 സീറ്റു വരെ കിട്ടാമെന്നും ചില ഏജന്‍സികള്‍ പ്രവചിച്ചിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റേ കിട്ടൂ എന്നും അവര്‍ കണ്ടെത്തിയിരുന്നു. ബി.ജെ.പി. കനത്തതിരിച്ചടി നേരിട്ടില്ലെന്നു ഫലം സ്ഥിരീകരിക്കുന്നു.

ഏജന്‍സികളുടെ പ്രവചനം പോലെ തന്നെ കേരളവും തമിഴ്നാടും പഞ്ചാബും മാത്രമാണു യു.പി.എയ്ക്കൊപ്പം നിന്നത്. അടുത്തകാലത്ത് കോണ്‍ഗ്രസ് ഭരണത്തിലേറിയ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും കര്‍ണാടകയിലും യു.പി.എയ്ക്കു പ്രഹരമേല്‍ക്കുമെന്ന പ്രവചനവും യാഥാര്‍ഥ്യമായി. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ പതനവും അങ്ങനെ തന്നെ സംഭവിച്ചു. കേരളത്തില്‍ യു.ഡി.എഫ്. മേല്‍ക്കൈ നേടുമെന്ന പ്രവചനവും ശരിയായി. ചുരുക്കത്തില്‍ പറഞ്ഞാല്‍ എക്‌സിറ്റ് പോളുകളുടെ ശാസ്ത്രീയതയും വിശ്വാസ്യതയും കൂടുകയാണ്.

Related posts