പ്രഭാത ഭക്ഷണം വെറും 40 ചപ്പാത്തി ! ഉച്ചയ്ക്ക് 10 പ്ലേറ്റ് ചോറു മതി; 23കാരന്റെ തീറ്റപ്രേമം മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ് ക്വാറന്റൈന്‍ കേന്ദ്രത്തിലെ മറ്റുള്ളവര്‍; അനൂപ് ഓജ ബിഹാര്‍ ഭരണകൂടത്തിന് തലവേദനയാകുന്നതിങ്ങനെ…

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന ആളുകള്‍ പലപ്പോഴും അധികൃതര്‍ക്ക് തലവേദനയാകാറുണ്ട്. അവരുടെ മോശം പെരുമാറ്റമായിരിക്കും പലപ്പോഴും പ്രശ്‌നം സൃഷ്ട്ടിക്കുന്നതെങ്കില്‍ ബിഹാര്‍ അതിര്‍ത്തിയായ ബക്‌സറിലെ മഞ്ജവാരി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കാര്യങ്ങള്‍ അവതാളത്തിലാക്കുന്നത് അനൂപ് ഓജയെന്ന 23കാരന്റെ ഭക്ഷണപ്രേമമാണ്.

ബ്രേക് ഫാസ്റ്റിന് 40 ചപ്പാത്തി, ഉച്ചയ്ക്ക് 10 പ്ലേറ്റ് ചോറ് എന്നിങ്ങനെയാണ് അനൂപ് ഓജയുടെ കണക്ക്.

രാജസ്ഥാനിലേക്ക് ജോലി തേടിപ്പോയ ഓജ കൊവിഡ് വ്യാപനം കാരണം നാട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് ബിഹാര്‍-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ മഞ്ജവാരിയിലെ ഗവണ്‍മെന്റ്്ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ തയാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എത്തിപ്പെടുന്നത്.

ഇദ്ദേഹത്തിന്റെ അസാധാരണമായ തീറ്റക്കമ്പത്തെക്കുറിച്ച് കേട്ടറിഞ്ഞ ഉദ്യോഗസ്ഥര്‍ ആദ്യമൊന്നു അമ്പരന്നു.

ഏതായാലും ഉച്ചഭക്ഷണ സമയത്ത് ക്വാറന്റൈന്‍ കേന്ദ്രം സന്ദര്‍ശിച്ചിട്ടു തന്നെ കാര്യമെന്ന് അവര്‍ തീരുമാനിച്ചു. കുറഞ്ഞത് 10 പേര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഭക്ഷണം ഓജ ഒറ്റയടിക്ക് വെട്ടിവിഴുങ്ങുന്നത് നേരില്‍കണ്ട ഉദ്യോഗസ്ഥരും ഞെട്ടി.

ഓജയുടെ ഇമ്മാതിരിയുള്ള ഈ തീറ്റ കാരണം ക്വാറന്റൈന്‍ കേന്ദ്രത്തിലെ ധാന്യങ്ങളും മറ്റ് ഭക്ഷണ സാമഗ്രികളും ആവശ്യത്തിന് തികയാതായി.

ക്യാമ്പില്‍ അന്തേവാസികളായി കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തയ്യാറാക്കിയ ഭക്ഷണം എല്ലാവര്‍ക്കും തികയുന്നില്ലെന്ന പരാതിയാണ് ഉദ്യോഗസ്ഥരെ തേടിയെത്തിയത്.

പോരാത്തതിന് ചപ്പാത്തി ചുട്ട് തന്റെ പണിതീര്‍ന്നെന്നെന്നും ഇനി ചപ്പാത്തി ചുടാന്‍ താനില്ലെന്നും പാചകക്കാരന്‍ കട്ടായം പറഞ്ഞതോടെ ചോറുമാത്രമായി ഓജയുടെ ഭക്ഷണം.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരു ദിവസം ബിഹാറിന്റെ വിശേഷ വിഭവമായ ‘ലിറ്റി’ തയ്യാറാക്കിയപ്പോള്‍ ഓജ ഒറ്റയ്ക്ക് കഴിച്ചത് 85 എണ്ണം.എന്നാല്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ (ബി.ഡി.ഒ) അജയ്കുമാര്‍ സിങ് ഓജയെ പിന്തുണച്ച് രംഗത്തെത്തി.

‘ഓജയുടെ ക്വാറന്റൈന്‍ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം കിട്ടാതെ പോവരുതെന്ന് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണത്തില്‍ ഒരു കുറവും വരുത്തില്ല.

അവന് ആവശ്യമുള്ളതത്രയും ഇവിടെ റെഡിയായിരിക്കും, അദ്ദേഹം പറഞ്ഞു. ഇത് കേള്‍ക്കുമ്പോള്‍ ഓജയുടെ മനസ്സ് സന്തോഷം കൊണ്ട് നിറയുമെന്നുറപ്പ്.

Related posts

Leave a Comment