ആറുമാസത്തെ പ്രണയത്തിനു ശേഷം അയല്‍പക്കക്കാരിയോടു വിവാഹാഭ്യര്‍ഥന നടത്തി ! അഭ്യര്‍ഥന തള്ളിയ 25കാരിയെ കുത്തി കൊലപ്പെടുത്തിയ ശേഷം 54കാരന്‍ ജീവനൊടുക്കി

ചെന്നൈ: പ്രണയനിഷേധത്തെത്തുടര്‍ന്നുള്ള കൊലപാതകങ്ങളുടെ നിരയില്‍ ഒന്നുകൂടി. വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നാണ് പ്രതി പ്രതികാരം ചെയ്തത്. അതിനുശേഷം പ്രതി ജീവനൊടുക്കുകയും ചെയ്തു. സേലം നഞ്ച് റോഡ് സോണോ കോളേജ് ബസ് സ്‌റ്റോപ്പിനു സമീപമാണ് ഈ സംഭവം നടന്നത്. ഐസ്‌ക്രീം കടയിലെ ജീവനക്കാരിയായ ഷെറിന്‍ ചിത്രഭാനു (25) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയാണ്. ഷെറിനെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി ഇനാമുള്ള(54) കടയ്ക്കുള്ളില്‍ വെച്ച് തന്നെ തൂങ്ങിമരിക്കുകയായിരുന്നു.

ഷെറിന്‍ വിവാഹം വേര്‍പിരിഞ്ഞ് മക്കളുമായി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇവരുടെ അയല്‍വാസിയും വിദേശ ജോലിയ്ക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്ന ആളുമായ ഇനാമുള്ളയും വിവാഹം ബന്ധം വേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആറു മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ പലവട്ടം ഇനാമുള്ള സമീപിച്ചുവെങ്കിലും ഷെറിന്‍ വഴങ്ങിയില്ല. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

പലവട്ടം വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടും ഫലം കണ്ടില്ല. എന്നിട്ടും ഇന്നലെ കടയില്‍ എത്തി വീണ്ടും അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ഷെറിന്‍ വഴങ്ങാതെ വന്നതോടെ ഇയാള്‍ കത്തി എടുത്ത് കഴുത്തിലും വയറ്റിലും കലി തീരും വരെ കുത്തുകയായിരുന്നു. പരിസരവാസികള്‍ എത്തിയെങ്കിലും ഇയാള്‍ കടയുടെ ഷട്ടര്‍ ഉള്ളില്‍ നിന്നു പൂട്ടിയതിനാല്‍ ഒന്നും ചെയ്യാനായില്ല. പോലീസ് ഷട്ടര്‍ വെല്‍ഡിങ് യന്ത്രം ഉപയോഗിച്ചു മുറിച്ച ശേഷമാണ് അകത്തു കയറിയത്. അപ്പോഴേക്കും പ്രതി തൂങ്ങിമരിച്ചിരുന്നു.

Related posts