എട്ടുവയസുകാരിയുടെ ധീരതയില്‍ അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കും പുനര്‍ജന്മം

2017jan14fireബാള്‍ട്ടിമോര്‍: വീടിനുള്ളില്‍ ആളിപടര്‍ന്ന തീയില്‍ നിന്നും ഒരു നിമിഷം പോലും പകച്ചുനില്‍ക്കാതെ അമ്മയേയും രണ്ടു സഹോദരങ്ങളേയും രക്ഷപ്പെടുത്തി എട്ടു വയസുകാരി ധീരത കാട്ടി. ജനുവരി 12ന് രാത്രിയാണ് സംഭവം. അമ്മയും ഒന്‍പത് കുട്ടികളും ഉറങ്ങി കിടക്കവെയാണ് വീട്ടില്‍ തീ പടര്‍ന്നത്. തുടര്‍ന്ന് എറിന്‍ മലോണ്‍ എന്ന എട്ടുവയസുകാരി അഗ്‌നിക്കുള്ളില്‍ നിന്നും ഇളയ രണ്ടു സഹോദരങ്ങളേയും അമ്മയേയും അതി സാഹസികമായി പുറത്തെത്തിക്കുകയായിരുന്നു.

വീടിനകത്തെ ഇലക്ട്രിക് ഹീറ്ററില്‍ നിന്നാണ് തീ ആളിപടര്‍ന്നതെന്ന് കരുതുന്നു. അപകടത്തില്‍ ആറ് കുരുന്നുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഒമ്പത് മാസവും രണ്ടു വയസസുമുള്ള ആണ്‍ കുട്ടികള്‍, മൂന്ന് വയസുള്ള ഇരട്ട പെണ്‍കുട്ടികള്‍, പത്തും പതിനൊന്നും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് അഗ്‌നിക്കിരയായത്.

സംഭവം നടക്കുമ്പോള്‍ പിതാവ് ജോലി സ്ഥലത്തായിരുന്നു. വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് അഗ്‌നിശമനസേന സ്ഥലത്തെയെങ്കിലും വീട് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. അഗ്‌നിയില്‍ നിന്നും രക്ഷപ്പെട്ട മൂന്നു കുട്ടികളേയും മാതാവിനേയും ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്. മേരിലാന്റ് ഹൗസ് പ്രതിനിധിയുടെ സ്റ്റാഫായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കുട്ടികളുടെ മാതാവ്. ഒമ്പത് കുട്ടികളുടേയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയും ധനസഹായ ഫണ്ട് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts