മഞ്ചേരി: കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടുമണിക്ക് മഞ്ചേരി സീതിഹാജി ബസ് ടെര്‍മിനലിലുണ്ടായ ഏറ്റുമുട്ടലില്‍ സ്വകാര്യ ബസ് ജീവനക്കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ മഞ്ചേരി സിഐ സണ്ണി ചാക്കോ കസ്റ്റഡിയിലെടുത്തു. കരുവാരക്കുണ്ട്-മഞ്ചേരി റൂട്ടിലോടുന്ന കിങ്ങ്സ് ബസിലെ ഡ്രൈവര്‍ അടക്കം മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇതേ റൂട്ടിലോടുന്ന പീപ്പിള്‍സ് ബസിലെ ചെക്കറും ബസുടമ ഹംസയുടെ മകനുമായ വള്ളുവമ്പ്രം പുല്ലാനൂര്‍ കോളോത്ത് കൊണ്ടോട്ടിപ്പറമ്പന്‍ ഉവൈസ് (21) ആണ് മരിച്ചത്.
അതസേമയം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളവരല്ല യഥാര്‍ഥ പ്രതികളെന്നു ഉവൈസിന്റെ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തലയില്‍ ശക്തമായ ഇടിയേറ്റ ഉവൈസ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയെങ്കിലും ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് സ്ഥിതി വഷളാവുകയുമായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ ഉവൈസിനെ ബന്ധുക്കളും സുഹൃത്തുക്കളും കോഴിക്കോട് മെഡിക്കല്‍ കോളസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി കോ ഓപ്പറേറ്റീവ് കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായ ഉവൈസ് വേനലവധിയായതിനാല്‍ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബസില്‍ ചെക്കറായി ജോലിക്ക് കയറിയതായിരുന്നു.
മഞ്ചേരി കാളികാവ് റൂട്ടിലോടുന്ന കിംഗ്സ്, പീപ്പിള്‍സ് ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ സമയക്രമത്തെ ചൊല്ലി നേരത്തെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് സംഭവ ദിവസം തുവ്വൂരില്‍ വച്ച് ഇരു ബസ് ജീവനക്കാരും ചെറിയ തോതില്‍ ഏറ്റുമുട്ടലും ഉണ്ടായിരുന്നു. വൈകീട്ട് അഞ്ചുമണിക്ക് ഐലാശേരിയിലേക്ക് പുറപ്പെടുന്ന കിംഗ്സ് ബസിന് തൊട്ടുപിറകില്‍ തന്നെയാണ് പീപ്പിള്‍സ് ബസ് സര്‍വീസ് നടത്തുന്നത്.
പാണ്ടിക്കാടെത്തുന്ന കിംഗ്സ് ബസ് തങ്ങള്ക്കനുവദിച്ചതില് കൂടുതല്‍ സമയം ആളെ കയറ്റുന്നതിനാല്‍ പീപ്പിള്‍സ് ബസിന് യാത്രക്കാരെ കിട്ടുന്നില്ലെന്നതാണ് പരാതി. എന്നാല്‍ അനുവദിച്ച സമയം മാത്രമേ തങ്ങള്‍ ഉപയോഗിക്കുന്നുള്ളുവെന്നും റോഡിലുണ്ടാവുന്ന ഗതാഗത കുരുക്കും അശാസ്ത്രീയമായി അനുവദിച്ച സമയക്രമീകരണവുമാണ് പ്രശ്നത്തിന് കാരണമെന്നും കിങ്ങ്സ് ബസുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.