സമ്പൂര്‍ണ ദ്വീപ് മണ്ഡലമായി വൈപ്പിന്‍

ekm-deepകൊച്ചി: പഞ്ചായത്തുകള്‍ മാത്രമടങ്ങിയ നിയമസഭാ മണ്ഡലമാണ് വൈപ്പിന്‍. ഈ മണ്ഡലത്തിന്റെ മറ്റൊരു പ്രത്യേകത എല്ലാം ദ്വീപുകളാണെന്നതാണ്. തിരു-കൊച്ചി നിയമസഭയുടെ കാലം തൊട്ടേ ഞാറയ്ക്കല്‍ എന്ന പേരിലായിരുന്നു മണ്ഡലം. ഞാറയ്ക്കലിന്റെ ഭാഗമായിരുന്ന പഞ്ചായത്തുകളെല്ലാം പുതിയ വൈപ്പിന്റെ ഭാഗമായിട്ടുണ്ട്.   ഇതിനു പുറമെ മണ്ഡല പുനര്‍നിര്‍ണത്തിനു മുമ്പ് എറണാകുളത്തിന്റെ ഭാഗമായിരുന്ന മുളവുകാട് പഞ്ചായത്തുകൂടി വൈപ്പിന്റെ ഭാഗമായതാണ് പ്രധാന കൂട്ടിചേര്‍ക്കല്‍. മുളവുകാട് കൂടി ചേര്‍ന്നതോടെയാണ് ഇതൊരു സമ്പൂര്‍ണ ദ്വീപ് മണ്ഡലമായത്. നഗരസഭകളൊന്നുമില്ലെങ്കിലും രണ്ടു താലൂക്കുകളുടെ കീഴിലുളള പ്രദേശങ്ങളാണ് മണ്ഡലത്തില്‍പെടുന്നത്. കണയന്നൂര്‍ താലൂക്കിന് കീഴിലുളള കടമക്കുടി, മുളവുകാട് പഞ്ചായത്തുകളും കൊച്ചി താലൂക്കിലെ എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിളളി, നായരമ്പലം, ഞാറയ്ക്കല്‍, പളളിപ്പറം പഞ്ചായത്തുകളുമാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ 17 നിയമസഭ തെരഞ്ഞെടുപ്പുകളാണ് ഞാറയ്ക്കല്‍ മണ്ഡലത്തില്‍ ഇതുവരെ നടന്നത്. 1951 മുതല്‍ 70 വരെ ജനറല്‍ സീറ്റായിരുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കെ.സി. ഏബ്രഹാം നാലുതവണയും എം.കെ. രാഘവന്‍ ഒരു തവണയും തെരഞ്ഞെടുക്കപ്പെട്ടു. 51 ല്‍ തിരുകൊച്ചി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് സ്വതന്ത്രനായ രാമകൃഷ്ണനായിരുന്നു. പിന്നീട് 1967 ല്‍ എ.എസ്. പുരുഷോത്തമനിലൂടെയാണ് സിപിഎം ആദ്യം മണ്ഡലം പിടിക്കുന്നത്. 70 ല്‍ എ.കെ. രാഘവനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. 1977 ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് ഞാറയ്ക്കല്‍ പട്ടികജാതി സംവരണ സീറ്റായത്. 77 ലെ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി യിലെ ടി.എ. പരമന്‍ തെരഞ്ഞെടുക്കപ്പെട്ടു. 80 ല്‍ എം.കെ. കൃഷ്ണനിലൂടെ സിപിഎം രണ്ടാംവട്ടം മണ്ഡലം പിടിച്ചെടുത്തു.

82 ല്‍ വീണ്ടും കോണ്‍ഗ്രസ് നിലയുറപ്പിച്ചു. അക്കുറി പി.കെ. വേലായുധനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.87ല്‍ മണ്ഡലം ഇടതു മുന്നണി കോണ്‍ഗ്രസ്-എസിനു നല്‍കി. കോണ്‍ഗ്രസ്-എസിലെ കെ.കെ. മാധവനാണ് അന്ന് ജയിച്ചത്. 96 ലും 2001 ലും കോണ്‍ഗ്രസിലെ എം.എ. കുട്ടപ്പനായിരുന്നു വിജയി. രാജീവ് ഗാന്ധിയുടെ മരണം  നടന്ന 1991ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ. കുഞ്ഞാമ്പു തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ വി.കെ. ബാബുവിനെ 3,547 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി. തൊട്ടടുത്ത വര്‍ഷം അവിടെ നടന്ന ഉപതരെഞ്ഞെടുപ്പില്‍ ആവട്ടെ വിജയം വി.കെ. ബാബുവിനായിരുന്നു. 2006 ല്‍ സിപിഎമ്മിലെ എം.കെ. പുരുഷോത്തമന്‍ 2,631 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ പി.വി. ശ്രീനിജനെ ഇവിടെ തോല്‍പ്പിച്ചത്.

പുതിയ മണ്ഡലം രൂപീകരിച്ചശേഷം 2009ല്‍ നടന്ന ലോക്‌സഭാ തെഞ്ഞെടുപ്പില്‍ യുഡിഎഫിന് മണ്ഡലത്തില്‍ നേരിയ ഭൂരിപക്ഷം ലഭിച്ചിരുന്നു. യുഡിഎഫിലെ  കെ.വി. തോമസിന് 48,648 വോട്ടു ലഭിച്ചപ്പോള്‍ എല്‍ഡിഎഫിലെ സിന്ധുജോയിക്ക് 48,414 വോട്ടുമാണ് ലഭിച്ചത്. 234 വോട്ടിന്റെ ലീഡാണ് അന്ന് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്. ശര്‍മയിലൂടെ മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തി.  ആകെ പോള്‍ചെയ്ത വോട്ടിന്റെ 50.37 ശതമാനം വോട്ട് (60,814) നേടിയാണ് അദ്ദേഹം വിജയിച്ചത്. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി യുഡിഎഫിലെ അജയ് തറയിലിന് 46.03 ശതമാനം വോട്ട് (55,515) ലഭിച്ചു. ശര്‍മയുടെ ഭൂരിപക്ഷം 5,242 വോട്ടായിരുന്നു. പിന്നീട് 2014 ലോകസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ.വി. തോമസ് മണ്ഡലത്തില്‍ 9,617 വോട്ടിന്റെ ലീഡാണ് നേടിയത്. അദ്ദേഹത്തിന് 49,165 വോട്ടും എതിര്‍സ്ഥാനാര്‍ഥി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന് 39,548 വോട്ടുമാണ് ലഭിച്ചത്.

മണ്ഡലത്തില്‍ ഇപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 1,61,749 (ആണ്‍-78,697, പെണ്‍-83,052 )ആയിട്ടുണ്ട്. അന്തിമ പട്ടിക വരുമ്പോള്‍ ഇതില്‍ നേരിയ വ്യത്യാസം ഉണ്ടാകാം. കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരില്‍ 18-19 വയസ് ഗ്രൂപ്പിലുള്ളത് 3,158 വോട്ടര്‍മാരാണ്. 20-29 ഗ്രൂപ്പിലിത് 27,091 വരും. 30-39 ഗ്രൂപ്പില്‍ 34,515 ഉം 40-49 ഗ്രൂപ്പില്‍ 38,811 ഉം 50-59 ഗ്രൂപ്പില്‍ 29,721 ഉം 60-69 ഗ്രൂപ്പില്‍ 18,408 ഉം 70-79 ഗ്രൂപ്പില്‍ 7,755 ഉം 80ന് മുകളിലുള്ളവര്‍ 2,290 ഉം ആണ്.

2011ല്‍ ഇവിടെ ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തത് സഹോദരന്‍ സ്മാരക എച്ച്എസിലെ 16-ാം ബൂത്തിലായിരുന്നു. അവിടെ ആകെയുള്ള 1,491 വോട്ടര്‍മാരില്‍ 1,233 പേരും സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ് നടന്നത് രണ്ടാം ബൂത്തിലെ താത്ക്കാലിക ഷെഡിലായിരുന്നു. ഉണ്ടായിരുന്ന 30 വോട്ടില്‍ 18 പേര്‍ മാത്രമാണ് വോട്ടു ചെയ്തത്. പോളിംഗ് ശതമാനത്തില്‍ മുന്നില്‍ സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസിലെ 137-ാം ബൂത്തായിരുന്നു. 1,007 വോട്ടില്‍ 837 വോട്ടും പോള്‍ ചെയ്ത് അവര്‍ 83.12 ശതമാനമെന്ന ഉയര്‍ന്ന നിലയിലെത്തി. എന്നാല്‍ എല്‍എല്‍സിഎച്ച്എസിലെ 34-ാം ബൂത്തില്‍ 46.55 ശതമാനം പേര്‍ മാത്രമാണ് വോട്ടുചെയ്തത്. 1,508 വോട്ടര്‍മാരുള്ള അവിടെ ബൂത്തിലെത്തിയത് 702 പേര്‍ മാത്രമായിരുന്നു.

Related posts