കോവളത്ത് വോട്ട് ചാകരതേടി സ്ഥാനാര്‍ഥികള്‍

tvm-jameelaവിഴിഞ്ഞം: ലോക ഭൂപടത്തില്‍ ഇടം നേടാന്‍ പോകുന്ന വിഴിഞ്ഞം ഉള്‍പ്പെടുന്ന തീരദേശ മണ്ഡലമായ കോവളത്തിന്റെ സാരഥ്യം വഹിക്കാനുള്ള ഭാഗ്യപരീക്ഷണവുമായി സ്ഥാനാര്‍ഥികള്‍. പ്രവര്‍ത്തകര്‍ക്കു ആവേശം പകരാന്‍ കോണ്‍ഗ്രസിനു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ബിജെപിക്ക് ശ്രീശാന്തും ഇന്നു മണ്ഡലത്തിലെത്തും. ഇരു പാര്‍ട്ടികളുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയങ്ങളുടെ ഉദ്ഘാടനമാണെങ്കിലും മണ്ഡലത്തിലെ പരമാവധി പ്രവര്‍ത്തകരെ അണിനിരത്തിയുള്ള ഒരു ശക്തി പരീക്ഷണമാക്കാനാണ് പാര്‍ട്ടികളുടെ തീരുമാനമെന്നറിയുന്നു. വിഴിഞ്ഞം ആഴാകുളത്ത് തുറക്കുന്ന യുഡിഎഫ് ഓഫീസിന്റെയും വിഴിഞ്ഞം തിയറ്റര്‍ ജംഗ്ഷനില്‍ തുറക്കുന്ന ബിജെപിയുടെ ഓഫീസിന്റെയും ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിനു നടക്കും. ഒരുമുഴം മുന്നോട്ടെറിഞ്ഞ എല്‍ഡിഎഫിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഒരാഴ്ച മുമ്പ് എം. വിജയകുമാര്‍ നിര്‍വഹിച്ചു.

മണ്ഡലത്തിലെ പതിനാല് മേഖലാ കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് വാര്‍ഡ് കണ്‍വന്‍ഷനുകള്‍ക്കും തുടക്കം കുറിച്ചു. ഇന്നു വൈകുന്നേരം അഞ്ചിനു കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം നിര്‍വഹിക്കുന്ന വിഴിഞ്ഞം മണ്ഡലം കണ്‍വന്‍ഷനോടെ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് പരിസമാപ്തിയാകും. വെങ്ങാനൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ നടത്തിയ ബിജെപിക്ക് മറ്റുള്ളവ ഉടന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമം സ്ഥാനാര്‍ഥികള്‍ തുടങ്ങി. തീരദേശ പഞ്ചായത്തായ കഠിനംകുളത്തെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു മേഖലയിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം. വിന്‍സന്റ് ഇന്നലെ ശ്രദ്ധ കേന്ദ്രകരിച്ചത്.

തീരദേശ മേഖലയിലെ വോട്ടര്‍മാരെ പാര്‍ട്ടിക്കനുകൂലമാക്കുകയായിരുന്നു ലക്ഷ്യം. മണ്ഡലത്തില്‍ പാര്‍ട്ടിയിലെയും അല്ലാത്തവരുമായ പ്രമുഖ വ്യക്തികളെയും കണ്ട് അനുഗ്രഹം തേടാനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജമീല പ്രകാശം ഇന്നലെ സമയം കണെ്ടത്തിയത്. വിഴിഞ്ഞം, കോട്ടപ്പുറം, കോട്ടുകാല്‍ക്കോണം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പള്ളികളും ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് ജനങ്ങളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാന്‍ ബിജെപി സ്ഥാനാര്‍ഥി ടി.എന്‍. സുരേഷ് സമയം കണെ്ടത്തി. കൂടാതെ ഗുരുദേവന്‍ എന്ന സിനിമയില്‍ ഗുരുദേവനായി അഭിനയിച്ച എന്‍.പി. അതിയന്നൂര്‍ എന്ന പരമേശ്വരനെ നേരില്‍ കണ്ട് അനുഗ്രഹവും വാങ്ങിയായിരുന്നു യാത്ര.

Related posts