കഞ്ചാവുവേട്ടയില്‍ കുടുങ്ങിയതു നാലരക്കിലോയും രണ്ടുപേരും

PKD-KANCHAVUചിറ്റൂര്‍: ചിറ്റൂരിലും മീനാക്ഷിപുരത്തുമായി പോലീസ് 4.4 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ചിറ്റൂര്‍ നല്ലേപ്പിള്ളി മാട്ടുമന്തയില്‍ 2.3 കിലോഗ്രാം കഞ്ചാവുമായി പഴണി കോതമംഗലം പെരുപാറൈ ഗ്രാമത്തില്‍ രാജ (24), മീനാക്ഷിപുരം സൂര്യപാറയില്‍ 2.1 കിലോഗ്രാം കഞ്ചാവുമായി കോങ്ങാട് പൂതനൂര്‍ പട്ടത്തൊടി റഷീദ് (48) എന്നിവരാണ് പിടിയിലായത്. പാലക്കാട്ടും സമീപപ്രദേശങ്ങളിലും വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

തമിഴ്‌നാട്ടിലെ പഴനി, പൊള്ളാച്ചി എന്നിവടങ്ങളില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കിലോഗ്രാമിന് 8000 രൂപയ്ക്ക് കൊണ്ടുവരുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് കിലോഗ്രാമിന് 25,000 രൂപ വിലയ്ക്കാണ് ഇരുവരും കൊടുക്കുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധനകള്‍ കര്‍ശനമാക്കിയതിനാല്‍ കഞ്ചാവിന് ആവശ്യക്കാര്‍ക്കിടയില്‍ നല്ല ഡിമാന്റാണെന്നു പോലീസ് പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ ചിറ്റൂരില്‍ മാത്രം 30 കിലോഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കുട്ടികളെയും യുവാക്കളെയും ഉദ്ദേശിച്ചു കൊണ്ടുവരുന്ന കഞ്ചാവ് ഏറെ നിരീക്ഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ദേബേഷ്കുമാര്‍ നെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ഡിവൈ എസ് പി സുല്‍ഫിക്കറുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ സി ഐ കെ എം ബിജു, എസ് ഐ ബഷീര്‍ ചിറക്കല്‍, മീനാക്ഷിപുരം സി ഐ ശ്യാംകുമാര്‍, എ എസ് ഐ ചന്ദ്രന്‍, എസ് സി പി ഒമാരായ ജേക്കബ്, നസീര്‍ അലി, അശോകന്‍, സി പി ഒമാരായ വിനോദ്, വിനോദ് കൃഷ്ണന്‍, ജുനൈദ്, വിനോദ് കുമാര്‍, സന്തോഷ്കുമാര്‍, ശിവദാസ്, ഹാരിഷ്, ലെയ്‌സി മോള്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Related posts