ചിറ്റൂർ: വിളയോടി മേല്പാലത്തിന്റെ തകർന്ന കൈവരികൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകിയതോടെ പതിനഞ്ചു മീറ്റർ നീളത്തിൽ കൈവരി തകർന്നു.
യാത്രക്കാർ അറിയിച്ചതിനെ തുടർന്നു വെള്ളംകുറഞ്ഞ സമയത്തു ജലസേചനവകുപ്പ് സ്ഥലത്തെത്തി അന്വേഷണം നടത്തി കൈവരി ഉടനേ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയായില്ല.
നിലവിൽ കൈവരിതകർന്ന പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നത് ഭീതിയോടെയാണ്. പതിനഞ്ചോളം ബസുകളും പന്ത്രണ്ട് കോളജ് ബസുകളുമാണ് വിളയോടി മേല്പാലത്തിലൂടെ തമിഴ്നാട്ടിലേക്ക് ദിനംപ്രതി പോയിവരുന്നത്. വാഹനങ്ങൾ സഞ്ചരിക്കുന്ന സമയത്ത് കൈവരിയില്ലാത്തതിനാൽ കാൽനടയാത്രക്കാർക്ക് ഇതുവഴി നടക്കാനാകില്ല.
അപകടാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ എത്രയുംവേഗം കൈവരി പുനഃസ്ഥാപിക്കുന്നതിനു മേലധികാരികൾക്ക് നിവേദനം നല്കാനായി യാത്രക്കാർ ഒപ്പുശേഖരണം തുടങ്ങി.