ഇത്തവണയും ചോര്‍ച്ച തടയാന്‍ തൃക്കരിപ്പൂര്‍ മൃഗാശുപത്രിക്ക് പ്ലാസ്റ്റിക് ഷീറ്റിടണം

KNR-PLASTICതൃക്കരിപ്പൂര്‍: ഫണ്ടുണ്ടായിട്ടും കെട്ടിട നിര്‍മാണം തുടങ്ങാത്തതിനാല്‍ തൃക്കരിപ്പൂര്‍ ഗവ.മൃഗാശുപത്രിക്ക് ഇത്തവണയും ചോര്‍ച്ചയകറ്റാന്‍ പ്ലാസ്റ്റിക് ഷീറ്റിടേണ്ടിവരുമെന്നുറപ്പായി. അറുപതു വര്‍ഷം മുന്‍പാണ് കാലിക്കടവ് തൃക്കരിപ്പൂര്‍ റോഡില്‍ കൊയോങ്കരയില്‍ മൃഗാശുപത്രി കെട്ടിടം നിര്‍മിച്ചത്. ഓടിട്ട മേല്‍ക്കൂര  ദ്രവിച്ച് ഏതുനേരവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മൃഗാശുപത്രി വെറ്ററിനറി പോളി ക്ലിനിക്കായി ഉയര്‍ത്തി ഉത്തരവിറങ്ങിയിരുന്നെങ്കിലും ഒരു സൗകര്യവും ഇവിടെയില്ല. ജില്ലയിലെ പ്രഥമ പോളിക്ലിനിക്കാണിത്. 45 ലക്ഷം രൂപ ചെലവില്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി സമര്‍പ്പിക്കുകയും ചെയ്തു.

പുരാവസ്തു വകുപ്പിന്റെ നിര്‍ദേശ പ്രകാരം മൂന്നു വര്‍ഷം മുമ്പ് പഞ്ചായത്ത് മുന്‍കൈയെടുത്ത് കെട്ടിടം ബലപ്പെടുത്തിയിരുന്നു. ആശുപത്രി വളപ്പില്‍ വടക്ക് കിഴക്ക് ഭാഗത്തായാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ കണ്ടെത്തിയിരുന്നത്. ഇ-ടെണ്ടര്‍ നടപടി ആരംഭിച്ചതോടെയാണ് ആശുപത്രി കെട്ടിടം എന്ന പ്രതീക്ഷയ്ക്കു  മങ്ങലേറ്റതെന്നാണ് ആക്ഷേപം. എസ്റ്റിമേറ്റ് തുകയേക്കാള്‍ 35 ശതമാനം കൂടുതല്‍ ക്വോട്ട് ചെയ്തതോടെ ടെണ്ടര്‍ നടപടി അസാധുവാകുകയായിരുന്നു. ചോര്‍ന്നൊലിക്കുന്ന ആശുപത്രി ആളുകള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ ഭീഷണിയാണ്. കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം പ്ലാസ്റ്റിക് ഷീറ്റ് പുതപ്പിക്കുകയായിരുന്നു. എത്രയും വേഗം ആശുപത്രി നിര്‍മാണം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts