സിപിഎം നിയമം കൈയിലെടുക്കുന്നു: കുമ്മനം

kkd-mkummanamവടകര: സംസ്ഥാനത്ത് സിപിഎം നിയമം കൈയിലെടുത്തിരി ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അക്രമ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ പരിരക്ഷ ജനങ്ങള്‍ക്കു കിട്ടുന്നില്ലെന്ന് കുമ്മനം പറഞ്ഞു. കേരളം അരാജകത്വത്തിലായിരിക്കുകയാണെന്നും ധാരാളം നിരപരാധികള്‍ അക്രമത്തിന് ഇരയായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ ഇടപെടണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. വിജയലഹരിയില്‍ പൗരാവകാശങ്ങള്‍ ധ്വംസിക്കുകയും മനുഷ്യത്വരഹിതമായി അക്രമം കാണിക്കുകയുമാണ് സിപിഎം. സര്‍ക്കാര്‍ ഇത് തിരുത്തിയില്ലെങ്കില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും. അക്രമം നടന്ന സ്ഥലങ്ങളിലെ കിണറുകള്‍ അടുത്ത തലമുറക്കുകൂടി ഉപയോഗിക്കാന്‍ കഴിയാത്തവിധം മുടി കലക്കുകയും വീടുകള്‍ തീവെക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

അഴിയൂരില്‍ അക്രമത്തിനിരയായ ബിജെപി പ്രവര്‍ത്തകരെ കുമ്മനം സന്ദര്‍ശിച്ചു. വീട്, ഹോട്ടല്‍, രണ്ട് ബൈക്കുകള്‍, ബസ്‌റ്റോപ്പുകള്‍ എന്നിവ അക്രമിക്കപ്പെടുകയുണ്ടായി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം അക്രമം നടന്ന കിഴക്കന്‍ മേഖലയില്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശനം നടത്തി. നാദാപുരം ഇയ്യങ്കോട്, കൈവേലി, കക്കട്ട്, നിട്ടൂര്‍ എന്നിവിടങ്ങളില്‍ കനത്ത അക്രമങ്ങളാണ് അരങ്ങേറിയത്.

കുമ്മനം രമയുമായി കൂടിക്കാഴ്ച നടത്തി
വടകര: ടിപി വധഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കുമ്മനം ഇന്നലെ കെ.കെ. രമയെ വീട്ടില്‍ സന്ദര്‍ശിച്ചു. സംസ്ഥാന ബിജെപി ഘടകം എല്ലാ സമ്മര്‍ദങ്ങളും ചെലുത്തുമെന്ന് കുമ്മനം പറഞ്ഞു. ഇക്കാര്യത്തില്‍ കുറച്ച് നടപടിക്രമങ്ങളേ ബാക്കിയുള്ളൂ. എത്രയും പെട്ടെന്ന് നടപടി പൂര്‍ത്തിയാക്കും.  സിബിഐ അന്വേഷണത്തിന്റെ കാര്യത്തില്‍ കുമ്മനം രമക്ക് ഉറപ്പു നല്‍കിയാണ് മടങ്ങിയത്. അതേസമയം ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ് സിബിഐ അന്വേഷണം നടക്കാത്തതെന്ന വി.എം. സുധീരന്റെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ സുധീരനുള്ള മറുപടി രണ്ടുദിവസത്തിനകം ഉണ്ടാകുമെന്ന് കുമ്മനം പറഞ്ഞു.

Related posts