പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്ക് ഒരു മാസം കൊണ്ട് കൂടിയത് 50 രൂപ

vegitableകണ്ണൂര്‍: പച്ചക്കറി വില കുതിച്ചുകയറുന്നു. തക്കാളിക്കും പച്ചമുളകിനുമാണ് വന്‍വിലവര്‍ധന. ഒരു മാസം മുമ്പ് പത്ത് രൂപ മാത്രം വിലയുണ്ടായിരുന്ന തക്കാളിക്ക് 60 രൂപയാണ് നിലവിലെ വില. പച്ചമുളക് 40 രൂപയില്‍നിന്നു എഴുപതു രൂപയായി ഉയര്‍ന്നു. മുരിങ്ങക്കായ്ക്ക് 20 രൂപയുടെ വിലവര്‍ധനയുണ്ടായി. മുപ്പതില്‍നിന്നു അമ്പതായാണു വര്‍ധന. കോളിഫഌവര്‍ വില 50ല്‍ നിന്നു എഴുപതായും വെണ്ടയ്ക്ക 35ല്‍നിന്നു നാല്‍പതായും ഉയര്‍ന്നു.

പയര്‍വില 35ല്‍ നിന്നു 45ആയി. അതേസമയം ബീന്‍സ് വില കുറയുകയാണു ചെയ്തത്. 110 രൂപ വിലയുണ്ടായിരുന്ന ബീന്‍സ് ഇപ്പോള്‍ 90 രൂപയ്ക്കു ലഭിക്കും. തക്കാളിയും പച്ചമുളകുമൊക്കെ കൃഷി ചെയ്തിരുന്ന തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ജമന്തിപൂവ്, മുല്ലപൂവ് എന്നിവയുടെ കൃഷിയിലേക്കു തിരിഞ്ഞതാണു വിലവര്‍ധനയ്ക്കു കാരണമെന്നു പറയുന്നു. തക്കാളിക്ക് പത്ത് രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഒരു രൂപയായിരുന്നു കര്‍ഷകനു ലഭിച്ചിരുന്നത്. കീടനാശിനി പ്രയോഗത്തിനെതിരേ കേരളത്തില്‍ പരിശോധനയും നടപടികളും കര്‍ശനമാക്കിയതും പച്ചക്കറി കൃഷിയില്‍നിന്നു തമിഴ് കര്‍ഷകരെ അകറ്റിയതായി പറയുന്നു.

Related posts