കടയ്ക്കലില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

paniiകടയ്ക്കല്‍: ഇട്ടിവ, കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ രണ്ടുപേര്‍ക്ക് കൂടി ഡങ്കി സ്ഥിരീകരിച്ചു. നേരത്തെ ആറുപേര്‍ക്ക് ഡങ്കിപ്പനി കണ്ടെത്തിയിരുന്നു. ചരിപ്പറമ്പ്, കോട്ടുക്കല്‍, വയല പ്രദേശത്താണ് പനിബാധിതരുടെ എണ്ണം കൂടുതലായുള്ളത്. മഴശക്തമായതോടെ പനിബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കാനുള്ള സാധ്യതയാണുള്ളത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും അഞ്ചലില്‍ വിവിധ സ്വകാര്യ ആശുപത്രികളിലുമായാണ് പനിബാധിതര്‍ ചികിത്സ തേടിയിരിക്കുന്നത്. കടയ്്ക്കല്‍ താലൂക്കാശുപത്രിയില്‍ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഒപിയില്‍ 400-ഓളം പേരുടെ വര്‍ധനയാണ് കഴിഞ്ഞ രണ്ടുദിവസമായുള്ളത്.

പനിബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ഗ്രാമപഞ്ചായത്തുകളുടേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ വിപുലമായ ആരോഗ്യപരിപാലന പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. ഡങ്കിപ്പനി സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമീപ പഞ്ചായത്തുകളിലെല്ലാം ഉച്ചഭാഷിണി ഉപയോഗിച്ച് ബോധവത്കരണ പ്രചാരണം നടത്തിവരികയാണ്. വാര്‍ഡുതല ശുചിത്വ സമിതികളുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ വീടുകള്‍തോറും കയറി ബോധവത്കരണ നോട്ടീസ് വിതരണം നടത്തുന്നതിനൊപ്പം, ക്ലോറിനേഷന്‍, കൊതുക് ഉറവിട നശീകരണം എന്നിവയും നടത്തുന്നുണ്ട്.

ബോധവത്കരണത്തിന്റെ ഭാഗമായി നാളെ മുതല്‍ വിവിധ സെന്ററുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. നാളെ വയ്യാനം ഗോദവര്‍മരാജ ലൈബ്രറി ഹാളിലും, 12ന് അലോപ്പതി ക്യാമ്പ് കാട്ടാമ്പള്ളി ശിശുമന്ദിരത്തിലും, 14ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് കോട്ടുക്കല്‍ ഗവ.എല്‍പിഎസിലും നടത്തും. ഡങ്കിപ്പനി പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ എത്രയും വേഗം ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Related posts