പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ‘ഇന്‍ചാര്‍ജ് ഭരണം”; മരുന്നുകളുടെ ലോക്കല്‍ പര്‍ച്ചേസ് മുടങ്ങുന്നു

medicalസ്വന്തം ലേഖകന്‍

കോഴിക്കോട്: മലമ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ പടര്‍ന്നുപിടിക്കുമ്പോഴും ഗവ. മെഡിക്കല്‍ കോളജില്‍ പ്രധാന തസ്തികകളില്‍ ഇന്‍ചാര്‍ജ് ഭരണം. ആശുപത്രിയിലെ പ്രധാന ഭരണ സമിതിയായ വികസന സമിതിയും ഇതുവരെ പുനഃസംഘടിപ്പിച്ചിട്ടില്ല. കഴിഞ്ഞഏപ്രിലിലാണ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.നാരായണന്‍ വിരമിച്ചത്. ഇദ്ദേഹത്തോടൊപ്പം വിവിധ വകുപ്പ് മേധാവികളുള്‍പ്പെടെ പത്തൊമ്പത് ഡോക്ടര്‍മാരും വിരമിച്ചിരുന്നു. എന്നാല്‍ വൈസ് പ്രിന്‍സിപ്പലിനു ചാര്‍ജ് നല്‍കിയതല്ലാതെ പുതിയ നിയമനം നടന്നില്ല. ഇതിന് കുറച്ചുമുമ്പാണ് ആശുപത്രിയിലെ സുപ്രണ്ട് ഡോ.ശ്രീജയന്‍ രാജിവച്ച് ഒഴിഞ്ഞത്. അവിടേയും സീനിയറായ ഡോക്ടര്‍ക്ക് ചുമതല നല്‍കുകയാണ് ചെയ്തത്.

വിരമിച്ച വകുപ്പ് മേധാവികള്‍ക്കുപകരവും ഡോക്ടര്‍മാര്‍ എത്തിയില്ല. ഇതോടെ ഭരണപരമായ പലനടപടികളും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണിപ്പോള്‍. വിദ്യാര്‍ഥികളുടെ പല ആവശ്യങ്ങളും പരിഗണിക്കാന്‍ കഴിയാതെ മാറ്റിവയ്‌ക്കേണ്ടിവരുന്നു.

ദൈനംദിന കാര്യങ്ങള്‍പോലും കൃത്യമായി നടക്കുന്നില്ല. ഓഡിറ്റ് പ്രശ്‌നങ്ങള്‍ ഭയന്ന് ലോക്കല്‍ പര്‍ച്ചേസിലൂടെ മരുന്നുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളൊന്നും വാങ്ങാന്‍ ഇന്‍ചാര്‍ജിലിരിക്കുന്നവര്‍ തയാറാകുന്നില്ല. ഫലത്തില്‍ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമമാണ് വാര്‍ഡുകളില്‍ നേരിടുന്നത്. സര്‍ജറിക്കുള്ള നൂലും കോട്ടണുംവരെ പുറത്തുനിന്നും രോഗികള്‍ തന്നെ വാങ്ങേണ്ട സ്ഥിതിയാണുള്ളത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പിരിച്ചുവിട്ട ആശുപത്രി വികസന സമിതിയും പുനഃസംഘടിപ്പിച്ചില്ല.

ഇതോടെ വികസനസമിതി നേരിട്ട് നടത്തുന്ന ലാബ്, സ്കാനിംഗ്, എക്‌സ്‌റേ തുടങ്ങിയ പരിശോധനകള്‍ക്കുള്ള സാധനങ്ങളും മറ്റും വാങ്ങാന്‍ പ്രയാസം നേരിടുന്നുണ്ട്. ജില്ലാ കളക്ടറാണ് വികസനസമിതിചെയര്‍മാന്‍. ദൈനംദിന കാര്യങ്ങള്‍ക്കെല്ലാം കളക്ടറെ സമീപിക്കുക പ്രായോഗികമല്ല. നേരത്തെ എല്ലാമാസവും ചേരുന്ന വികസനസമിതിയാണ് സുപ്രധാന തീരുമാനങ്ങളെടുത്ത് നടപ്പിലാക്കിയിരുന്നത്.

Related posts